1961 ജനുവരി 24 അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ദിനമായി മാറാതിരുന്നത് ഭാഗ്യമൊന്നുകൊണ്ട് മാത്രമായിരുന്നു. നോര്‍ത്ത് കരോലിനയിലെ ആകാശത്തു നിന്നും രണ്ട് തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളാണ് നിലത്തേക്ക് പതിച്ചത്. ഇതില്‍ ഒരു ബോംബ് സുരക്ഷിതമായി പാരച്യൂട്ട് വഴി ഇറങ്ങിയെങ്കിലും മറ്റൊന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സ്‌ഫോടനത്തിന് മുൻപുള്ള ഏഴ് സുരക്ഷാ ഘട്ടങ്ങളില്‍ ആറും കടന്ന ഈ ബോംബ് അവസാനഘട്ടത്തില്‍ പൊട്ടിത്തെറിക്കാതിരുന്നത് ലോകത്തെ തന്നെ വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷിച്ചത്.
ശീതയുദ്ധക്കാലത്ത് അമേരിക്കക്ക് നേരെ റഷ്യന്‍ ആണവാക്രമണമുണ്ടാകുമെന്ന ഭീതി നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അത്തരത്തിലൊരു ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുന്നതിനായി പോര്‍വിമാനത്തില്‍ സര്‍വ്വസന്നദ്ധമായി രണ്ട് തെര്‍മോ ന്യൂക്ലിയര്‍ അണ്വായുധങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഈ പോര്‍വിമാനമാണ് നിയന്ത്രണം വിട്ട് അമേരിക്കയ്ക്ക് മുകളിലേക്ക് തന്നെ തകര്‍ന്നുവീണത്. ആണവസ്ഥോടനമുണ്ടായിരുന്നെങ്കില്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തമാവുമായിരുന്നു അത്. ഇതിനൊപ്പം തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച്ച മറച്ചുവെക്കാന്‍ അധികാരികള്‍ ശ്രമിച്ചിരുന്നെങ്കില്‍ മറ്റൊരു ലോകമഹായുദ്ധത്തില്‍ പോലും ഇത് കലാശിക്കുമായിരുന്നു.