പരസ്പരം വെല്ലുവിളിച്ചും യുദ്ധാഹാന്വങ്ങൾ നടത്തിയും പോരടിക്കുന്നതിനിടെ യുഎസിനെ ഭാവനയിൽ തകർത്ത് ഉത്തരകൊറിയ. യുഎസിൽ ബോംബിടുന്ന പ്രതീകാത്മക വിഡിയോ ഉത്തര കൊറിയ പുറത്തുവിട്ടു. ഉത്തര കൊറിയ നടത്തിയ ആയുധ പരേഡിനു പിന്നാലെ യുഎസ് നാവികവ്യൂഹം മേഖലയിലേയ്ക്കു നീങ്ങി തുടങ്ങിയെന്നു റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് കിം ജോങ് ഉൻ യുഎസിനെ ‘തകർത്തത്’. യുഎസ് സൈനിക ശക്തി ഉപയോഗിച്ചാൽ യുദ്ധമാണ് മറുപടിയെന്ന നിലപാടിലാണ് ഉത്തര കൊറിയ.
പ്രതീകാത്മകമാണെങ്കിലും യുഎസിനോടുള്ള നിലപാട് ഇതാണെന്നാണ് ഉത്തര കൊറിയ പ്രഖ്യാപിക്കുന്നത്. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് യുഎസിൽ പ്രതീകാത്മകയായി ബോംബിടുന്ന വിഡിയോ ദൃശ്യം പ്രദർശിപ്പിച്ച് ഉത്തര കൊറിയ ചടങ്ങ് കൊഴുപ്പിച്ചത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദൃശ്യങ്ങൾ കണ്ട് മതിമറക്കുന്നതും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
യുഎസിലെ ഏതു നഗരത്തിലാണ് ബോംബ് പതിക്കുന്നതെന്ന് വ്യക്തമായ സൂചനയില്ല. ഉത്തര കൊറിയ വിക്ഷേപിക്കുന്ന സ്ഫോടന ശക്തിയേറേയുള്ള മിസൈൽ യുഎസ് നഗരത്തിൽ പതിക്കുന്നതും ചുട്ടെരിയുന്ന നഗരവുമെല്ലാം വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. എരിയുന്ന നഗരത്തിൽ അനേകായിരങ്ങളെ സംസ്കരിച്ച സെമിത്തേരിക്ക് മുകളിൽ യുഎസ് പതാക പാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉത്തര കൊറിയൻ സർക്കാർ ചാനലിലാണ് ഈ ദൃശ്യങ്ങൾ സംപ്രേക്ഷണങ്ങൾ ചെയ്തത്.
ആക്രമണം ഉണ്ടായാൽ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ യുഎസിന് മുന്നറിയിപ്പു നൽകിയിരുന്നു. തന്ത്രപരമായ ക്ഷമയുടെ കാലം കഴിഞ്ഞുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിന്നാലെയായിരുന്നു പ്രകോപനമുണ്ടായാൽ യുദ്ധം തന്നെയായിരിക്കും മറുപടിയെന്ന് ഉത്തര കൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോങ്– റ്യോളിന്റെ പ്രഖ്യാപനം.
Advertisement