അമേരിക്കയുടെ സൈനിക കേന്ദ്രമായ ഗുവാമിൽ സൈനിക വിന്യാസം ശക്തമാക്കിയതായി റിപ്പോർട്ട്. ആക്രമണത്തെ നേരിടാനുള്ള എല്ലാ പ്രതിരോധ സംവിധാനങ്ങളും യുഎസ് സേന സജ്ജമാക്കി. യുഎസ് പസിഫിക് എയർ ഫോഴ്സുകളുടെ കീഴിലുള്ള രണ്ട് അമേരിക്കൻ വ്യോമസേന B-1 B ബോംബറുകൾ ഗുവാമിൽ പരിശീലനം നടത്തുന്നുണ്ട്. ദക്ഷിണ കൊറിയ, ജപ്പാനീസ് വ്യോമസേനകളും യുഎസ് സേനയ്ക്കൊപ്പം ചേർന്നിട്ടുണ്ട്.
പത്ത് മണിക്കൂർ നീളുന്ന പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. ഉത്തര കൊറിയയെ എങ്ങനെ എപ്പോൾ ആക്രമിക്കണമെന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ട്. പരിശീനത്തിന്റെ മുഖ്യ ലക്ഷ്യം നിലവിലെ വെല്ലുവിളികളെ നേരിടാനാണെന്ന് സംഘത്തിലെ ഇബിഎസ് ബി–1 പൈലറ്റ് പറഞ്ഞു. അതേസമയം, വൈകാതെ തന്നെ കൊറിയക്കെതിരെ ആക്രമണം നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനികതാവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മിസൈലാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയയുടെ പ്രതികരണം.
ഭരണത്തലവന്‍ കിം ജോങ് ഉന്നിന്റെ അനുമതി മാത്രം മതിയെന്നും സൈനികവക്താവിനെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കൊറിയയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കി.