വാഷിങ്ടൻ∙ ഇറാഖിലെ മൊസൂളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം സാധാരണക്കാർ കൊലപ്പെട്ടിരുന്നുവെന്നു തുറന്നു സമ്മതിച്ച് യുഎസ്. ഇക്കഴിഞ്ഞ മാർച്ചിലാണ് മൊസൂളിലെ ഐഎസ് താവളമായ ഒരു കെട്ടിടത്തിനുനേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്. ഒളിച്ചിരുന്ന രണ്ട് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പക്ഷേ ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ സാധാരണക്കാരായ ആളുകളും ഉണ്ടായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നും പെന്റഗൺ വ്യക്തമാക്കി.
കെട്ടിടത്തിനുള്ളിൽ ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഐഎസ് ഭീകരർ സൂക്ഷിച്ചിരുന്നുവെന്നും ഇതു പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും പെന്റഗൺ അറിയിച്ചു. ഇറാഖി കമാൻഡറാണ് ആക്രമിക്കാനുള്ള നിർദേശം നൽകിയത്. സാധാരണക്കാർക്ക് അപകടം ഉണ്ടാകാത്ത വിധത്തിലുള്ള ശക്തി കുറഞ്ഞ ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും യുഎസ് വ്യക്തമാക്കി.
ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് 36 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരർക്കെതിരെ സഖ്യസേനയുടെ ആക്രമണം തുടങ്ങിയതിനുശേഷം സാധാരണക്കാർക്കുനേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.