സോൾ∙ മേഖലയിൽ സംഘർഷം നിലനിൽക്കെ, ഉത്തരകൊറിയയും യുഎസും യുദ്ധസന്നാഹങ്ങൾ വികസിപ്പിച്ചു. വ്യോമാക്രമണങ്ങൾ തടയുന്ന പുതിയ പ്രതിരോധസംവിധാനം തയാറാണെന്ന് ഉത്തരകൊറിയ അറിയിച്ചു. രാജ്യത്തെ പുതിയ വ്യോമാക്രമണ പ്രതിരോധസംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ടു ചെയ്തു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പരീക്ഷണം നേരിട്ടു വിലയിരുത്തി.
എന്തുതരം യുദ്ധോപകരണമാണു വികസിപ്പിച്ചതെന്നു വ്യക്തമല്ല. പരീക്ഷണം വിജയമായതിനെത്തുടർന്ന്, വൻതോതിൽ നിർമാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉൻ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിർമിക്കുന്ന അക്കാദമി ഓഫ് നാഷനൽ ഡിഫൻസ് സയൻസാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഏതുദിശയിൽനിന്നുള്ള വ്യോമാക്രമണത്തെയും നിർവീര്യമാക്കാൻ പുതിയ സംവിധാനത്തിനു കഴിയുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
അതേസമയം, ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാൻ അമേരിക്കയും ഒരുങ്ങി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകർക്കാവുന്ന പ്രതിരോധമിസൈൽ (ഇന്റർസെപ്‍റ്റർ) അടുത്തയാഴ്ച പരീക്ഷിക്കുമെന്നു പെന്റഗൺ അറിയിച്ചു. ആദ്യമായാണ് കരയിൽനിന്നു തൊടുക്കാവുന്നതും ശേഷി കൂടിയതുമായ ഭൂഖണ്ഡാന്തര മിസൈൽ പ്രതിരോധം അമേരിക്ക പരീക്ഷിക്കുന്നത്.
ചൊവ്വാഴ്ച കലിഫോർണിയയിലാകും പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലുകളേക്കാൾ അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധമാണ് ഒരുങ്ങുന്നതെന്നു മിസൈൽ ഡിഫൻസ് ഏജൻസി വക്താവ് ക്രിസ്റ്റഫർ ജോൺസൺ പറഞ്ഞു. ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകൾ ഇനിയും വലിയ തോതിൽ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പെന്റഗണിന്റെ നീക്കം.
ജപ്പാനിലും യുഎസിന്റെ പ്രധാന സൈനികകേന്ദ്രങ്ങളിലും വരെ എത്താൻ ശേഷിയുള്ളതും ആണവ പോർമുന വഹിക്കാനാവുന്നതുമായ ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തെക്കൻ പ്യോങ്യാങ്ങിലെ പുക്ചാങ്ങിൽനിന്നു വിക്ഷേപിച്ച മിസൈൽ ജപ്പാൻ കടലിലേക്ക് 500 കിലോമീറ്റർ സഞ്ചരിച്ചു.