ലാൻഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തൊനേഷ്യൻ വിമാനം റൺവേയിൽനിന്നു തെന്നിമാറി. 146 യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കൻ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി. ആഭ്യന്തര സർവീസ് നടത്തുന്ന ശ്രിവിജയാ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നു ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തിൽനിന്നു യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തിൽപ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലും ശ്രിവിജയ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ചൈനയിൽനിന്നു ബാലിയിലേക്കു 192 യാത്രക്കാരുമായി പറന്ന വിമാനം അപായ മുന്നറിയിപ്പിനെ തുടർന്നു പെട്ടെന്നു തിരിച്ചിറക്കേണ്ടിവന്നു. വിമാനത്തിന്റെ ഒരു വാതിൽ ശരിയായി അടയ്ക്കാത്തതാണു അന്നു വിനയായത്.