യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ സംവാദങ്ങളിൽ ഹിലറി ക്ലിന്റൻ മുൻതൂക്കം നിലനിർത്തുന്നത് ഉത്തേജകമരുന്നു കഴിച്ചിട്ടെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ലൈംഗിക ആരോപണങ്ങളിൽ മുങ്ങിനിൽക്കുമ്പോഴാണ് ഡമോക്രാറ്റ് എതിരാളിക്കെതിരെ ട്രംപിന്റെ വിചിത്രമായ ആരോപണം.
രാഷ്ട്രീയക്കാർ കായികതാരങ്ങളെപ്പോലെയാണെന്നും അടുത്ത സംവാദത്തിനു മുൻപ് ഉത്തേജകമരുന്നു പരിശോധന വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പരിശോധനയ്ക്കു താൻ തയാറാണ്.
കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന്റെ തുടക്കത്തിൽ ഹിലറി വളരെ ഊർജസ്വലയായിരുന്നെന്നും അവസാനമായപ്പോൾ, തിരിച്ചുപോകാനുള്ള കാറിന്റെ അടുത്തു നടന്നെത്താൻപോലും ഏറെ കഷ്ടപ്പെട്ടെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർഥികളുടെ മൂന്നാം സംവാദം ലാസ് വേഗസിൽ മറ്റന്നാളാണ്.