ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റിയിലെ മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ ജീവനെടുത്ത സ്ഫോടനത്തിനിടെ കാണാതായവരെയും പ്രിയപ്പെട്ടവരെയും തിരഞ്ഞത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ. ഫോൺ ചെയ്തിട്ട് ലഭിക്കാത്തവരെയും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാത്തവരെയും വീട്ടിൽ മടങ്ങിയെത്താവരെയും തിരഞ്ഞാണ് പോസ്റ്റുകൾ. കാണാതായവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സഹായം അഭ്യർഥിക്കുന്നുണ്ട്.
‘ദയവു ചെയ്ത് ഇത് എല്ലാവരും ഷെയർ ചെയ്യണം, ചിത്രത്തിൽ കാണുന്നത് എന്റെ സഹോദരി എമ്മയാണ്. അവൾ മാഞ്ചസ്റ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഇപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ദയവു ചെയ്ത് എന്ന സഹായിക്കണം’– സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപേക്ഷകളിൽ ഒന്നാണിത്. സഹോദരിയെ കാണാനില്ലെന്നും പിങ്ക് നിറത്തിലുള്ള ബനിയനും നീല ജീൻസുമാണ് വേഷമെന്നും അവളുടെ പേര് വൈറ്റ്നി എന്നാണെന്നും കണ്ടെത്താൻ സഹായിക്കണമെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.
‘ആരെങ്കിലും എന്റെ മകൾ ഒലിവിയയെ കണ്ടോ’– എന്നാണ് മകളെ കാണാതായ ഒരു രക്ഷിതാവ് ചോദിച്ചത്. മുടിയിൽ പൂക്കൾ ധരിച്ച ഒരു ചിത്രവും പോസ്റ്റ് ചെയ്യുന്നു. നഗരത്തിൽനിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കുമെത്തിക്കാൻ സൗജന്യ സേവനവുമായി ടാക്സി ഡ്രൈവർമാർ എത്തിയിരുന്നു. മാഞ്ചസ്റ്റർ നഗരവാസികളും അപ്രതീക്ഷിത ആക്രമണത്തിൽപ്പെട്ടവരെ സഹായിക്കുന്നുണ്ട്. നഗരത്തിൽ കുടുങ്ങിയവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുകയാണ് ഇവർ. ട്വിറ്ററിൽ #RoomForManchester എന്ന ഹാഷ്ടാഗിൽ താമസസൗകര്യം ഒരുക്കാനുള്ള കാംപയിനും നടക്കുന്നു.
ഞങ്ങൾ അവസാനത്തെ പാട്ട് കേട്ട് പോകാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദവും പുക ഉയരുന്നതുമാണ് കണ്ടത്– ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങൾ നിലവിളിച്ച് തലങ്ങും വിലങ്ങും ഒാടി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. ആളുകളുടെ കയ്യിലെ കോട്ടും മൊബൈൽ ഫോണുമെല്ലാം താഴെ വീണുകിടക്കുന്നത് കാണാം. സ്ഫോടനത്തിനുശേഷം രക്തം കണ്ട് പലർക്കും പ്രശ്നങ്ങളുണ്ടായി– മറ്റൊരു ദൃക്സാക്ഷി വിവരിച്ചു.