ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗിലുളള ബേണ്‍ഡ് താല്‍മാന്‍ എന്ന 64 വയസ്സുകാരന്‍ മെറ്റല്‍ ഡിറ്റക്ടറുമായി വെറുതെ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് അസാധാരണമായി ബീപ്പ് ശബ്ദം കേട്ടത്. നോക്കിയപ്പോള്‍ സാധാരണ ലോഹ കഷ്ണം. ഒന്നുകൂടി പരിശോധിച്ചപ്പോള്‍ അത് കാന്തമല്ലെന്ന് മനസ്സിലായി. അദ്ദേഹത്തിന് അത് തികച്ചും വിചിത്രമായി തോന്നി. അതോടെ പരിസരത്ത് വീണ്ടും മെറ്റല്‍ ഡിറ്റക്ടറുമായി പരിശോധിക്കാന്‍ തുടങ്ങി. പക്ഷെ മറ്റൊന്നും കണ്ടെത്താനായില്ല.
ഒടുവില്‍ കിട്ടിയ ലോഹകഷ്ണവുമായി അയാള്‍ വീട്ടിലേയ്ക്ക് പോയി. വീട്ടില്‍ അത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാലും കാന്തമല്ലാത്ത ആ ലോഹത്തെ കുറിച്ച് അയാൾ ചിന്തിക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം താല്‍മാനും അദ്ദേഹത്തിന്റെ മക്കളും കൂടി ലോഹകഷ്ണത്തെ പറ്റി വിശദമായി പരിശോധിക്കുകയും ഇന്റര്‍നെറ്റില്‍ ഇതേ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അപ്പോള്‍ അവര്‍ കണ്ടത് വളരെ ഉത്കണ്ഠ ഉണര്‍ത്തുന്ന വിവരങ്ങളായിരുന്നു. ഉടനെ തന്നെ അവര്‍ അധികൃതരെ വിവരം അറിയിച്ചു.
താല്‍മാന് കിട്ടിയത് വെറുമൊരു ലോഹകഷ്ണമല്ല അത് അണുബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുവായിരുന്നു. ഹിറ്റ്‌ലര്‍ നാസികള്‍ക്കുവേണ്ടി നിര്‍മിക്കാനിരുന്ന അണ്വായുധത്തിന്റെ അവശിഷ്ടമായിരുന്നു അത്. അധികൃതരെത്തി ലോഹകഷ്ണം പരിശോധിച്ചു. തുടര്‍ന്ന് ഒരു ലെഡ് നിര്‍മിതമായ പ്രത്യേകതരം പെട്ടിയില്‍ അത് സൂക്ഷിച്ചിരിക്കുകയാണ്.
താല്‍മാന്‍ കണ്ടെത്തിയത് റേഡിയോ ആക്ടീവ് വസ്തുവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ ഒരു രഹസ്യ കേന്ദ്രം സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് ഒറാനിയന്‍ബര്‍ഗ്. തെക്കന്‍ അമേരിക്കയില്‍ നിന്ന് യുറാനിയം ഓക്‌സൈഡ് കൊണ്ടുവരികയും അത് ഉപയോഗപ്പെടുത്തി ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നതും ഈ പ്രദേശത്തുവച്ചായിരുന്നു. ഇവിടെവച്ചാണ് താല്‍മാന് ലോഹക്കഷ്ണം കിട്ടിയത്.
ഇതിനാല്‍ തന്നെ ഇപ്പോഴത്തെ കണ്ടെത്തല്‍ ഹിറ്റ്‌ലറിന്റെ ആണവസ്വപ്‌നം യാഥാര്‍ത്ഥ്യമാകുമായിരുന്നതിന്റെ ശക്തമായ തെളിവു നല്‍കുന്നതാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നിരുന്നാലും പല സംശയങ്ങളും ബാക്കി നില്‍ക്കുകയാണ്. അതായത് ബ്രിട്ടനും അമേരിക്കയ്ക്കും ഹിറ്റ്‌ലറുടെ ആണവസ്വപ്നത്തെ കുറിച്ചറിയാം. അത് തടയാന്‍ അവർ തീര്‍ച്ചയായും ശ്രമിച്ചിരിക്കും. മാത്രമല്ല ഓറിയന്‍ബര്‍ഗില്‍ യുദ്ധകാലത്ത് ഏതാണ്ട് 16,000ത്തോളം ബോംബുകള്‍ വീണിരുന്നെന്നാണ് ചരിത്രം പറയുന്നത്. അങ്ങനെ നോക്കിയാല്‍ ആ പ്രദേശം പൂര്‍ണ്ണമായും നശിച്ചിരിക്കും. എന്നിട്ടും അവശിഷ്ടം കിട്ടിയത് വളരെ ദുരൂഹതയും ആശ്ചര്യവും ഉണ്ടാക്കുന്നുണ്ട്.
അതേസമയം, ലോഹകഷ്ണം കണ്ടത്തിയതോടെ ബേണ്‍ഡ് താല്‍മാന്‍ ശ്രദ്ധാകേന്ദ്രമായി മാറി. അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെ പരിസര പ്രദേശത്തെ വീടുകളില്‍ നിന്ന് പതിനഞ്ചോളം വീടുകൾ ഒഴിപ്പിക്കുകയും അവിടെ പരിശോധനയും ഖനനവും നടത്തി. എന്നാല്‍ താല്‍മാന്‍ ഇനിയും പൊലീസുകാരോട് ഇത് കിട്ടിയത് എവിടെ നിന്നാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ താല്‍മാനെ കൂടതല്‍ ചോദ്യം ചെയ്യും.
ഏതായാലും ആണവസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ തൊട്ടടുത്തായിരുന്നു ഹിറ്റ്‌ലര്‍ എന്നതിന്റെ തെളിവുകളിലേയ്ക്കാണ് പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്. ഇതുസംബന്ധിച്ച വിശദമായ പഠനങ്ങളും പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണ്.