പാക്കിസ്ഥാനെ അകത്തുനിന്നു തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും അഴിമതിക്കെതിരായ നീക്കങ്ങളെ അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാൻ ഇമ്രാൻ ഖാൻ. മാത്രമല്ല, പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ അപകട സാധ്യതയിൽ കൊണ്ടു നിർത്തിയിരിക്കുകയാണെന്നും ഖാൻ കുറ്റപ്പെടുത്തി. ക്വറ്റയില്‍ ഐഎസ് ഭീകരർ ആക്രമണം നടത്തിയ പൊലീസ് പരിശീലന കേന്ദ്രം സന്ദർശിക്കുന്നതിനു മുന്നോടിയായി വീട്ടിൽവച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഖാൻ.
സൈനികപരമായി പാക്കിസ്ഥാനെ തകർക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. അതിനാൽ പാക്കിസ്ഥാനെ തകർക്കാൻ മറ്റുവഴികൾ ഇന്ത്യ നടപ്പാക്കുകയാണെന്നും ഇതിനായി പുതിയ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുണ്ടെന്നും ഖാൻ പറഞ്ഞു. മാറ്റങ്ങളൊന്നുമില്ലാതെ പാക്കിസ്ഥാനെ നാശത്തിലേക്കു തള്ളിയിടാനാണ് ഇന്ത്യയുടെ ശ്രമം. ആഭ്യന്തരമായി ഒരു രാഷ്ട്രീയ മാറ്റം രാജ്യത്തു വരുന്നതിൽ ഇന്ത്യയ്ക്കു താൽപര്യമില്ല.
അതേസമയം, പാനമ രേഖകൾ ചോർന്നതിലൂടെ തന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള കാര്യങ്ങളിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശ്രദ്ധയെന്നും ഖാൻ ആരോപിക്കുന്നു. അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേർന്നാണ് പാക്കിസ്ഥാനിൽ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയിൽ നിർത്തിയിരിക്കുകയാണ് ഷെരീഫെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.