2014 മേയിലാണ് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നത്. കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോൾ ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി; നമ്മുടെ രാഷ്ട്രീയലോകത്തിനു തികച്ചും അപരിചിതനായി, സ്വീകരിക്കാൻ ആളോ ആരവമോ ഇല്ലാതെ. മുംബൈയിൽ ലോധ ഗ്രൂപ്പുമായി ചേർന്ന് പുതുതായി ആരംഭിക്കുന്ന തന്റെ ആഡംബര കെട്ടിടസമുച്ചയം ‘ട്രംപ് ടവർ’ ഉദ്ഘാടനം ചെയ്യാനായിരുന്നു ആ വരവ്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ആഗോളഭീമൻ പദവിയിൽനിന്ന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോൾ ഇന്ത്യയ്ക്കും ട്രംപിനുമിടയിൽ ഈ ‘അപരിചിതത്വ’ത്തിന്റെ വലിയ മതിലാണു പ്രശ്നമാകുന്നതും. അതിനിടയിലും ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശ്വാസകരമാകുന്ന ഒട്ടേറെ പ്രസ്താവനകൾ പ്രചാരണകാലത്തു തന്നെ ട്രംപിൽ നിന്നുണ്ടായി. മാത്രവുമല്ല ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ക്യാംപെയ്ൻ മുദ്രാവാക്യമായിരുന്ന ‘അബ് കി ബാർ മോദി സർക്കാരി’നെ സ്വന്തം പ്രചാരണത്തിലും ട്രംപ് ഉപയോഗപ്പെടുത്തി. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിഡിയോയിലാണ് ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്നു ഹിന്ദിയിൽത്തന്നെ പറഞ്ഞ് ട്രംപ് ഞെട്ടിച്ചു കളഞ്ഞത്.
ഇന്ത്യയോടും മോദിയോടുമുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിച്ച ട്രംപിന്റെ വിജയത്തിനു വേണ്ടി ഇവിടെ ഹിന്ദുസേന പ്രത്യേക യജ്ഞം വരെ സംഘടിപ്പിച്ചു. പക്ഷേ പുറംജോലിക്കരാറിന്റെയും എച്ച്1 ബി വീസയുടെയും കാര്യത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായേക്കാവുന്ന പ്രസ്താവനകളും ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായി. ‘അമേരിക്ക ഫസ്റ്റ്’, ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നീ ദേശീയവാദ മുദ്രാവാക്യങ്ങളുമായി മുന്നേറുന്ന ട്രംപിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾക്കു ചെറിയ തോതിലെങ്കിലും തിരിച്ചടി പ്രതീക്ഷിക്കാം. പക്ഷേ ഇന്ത്യയുടെ നേരെയാണെങ്കിലും ‘ട്രംപിസം’ എന്തായിരിക്കുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. എന്തായിരിക്കും ഇന്ത്യക്കായി ട്രംപ് കരുതിവച്ചിരിക്കുന്നത്? പ്രചാരണകാലത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽത്തന്നെ ഒളിച്ചുകിടപ്പുണ്ട് ചില സൂചനകൾ.
ഇന്ത്യക്കാരുടെ ജോലി തെറിപ്പിക്കും!
പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രചാരണത്തിന്റെ തുടക്കത്തിൽത്തന്നെയായിരുന്നു ഇന്ത്യയ്ക്കെതിരെയുള്ള ട്രംപിന്റെ ആദ്യബോംബ്: ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ അമേരിക്കയിൽനിന്നു തൊഴിൽ ‘മോഷ്ടിച്ചു’കൊണ്ടു പോകുന്നുവെന്നായിരുന്നു ആരോപണം. എച്ച്1 ബി വീസ ഉപയോഗിച്ച്് കുറഞ്ഞ വേതനനിരക്കിൽ അമേരിക്കയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിലും പുറംജോലിക്കരാറിലും ആയിരുന്നു ട്രംപിന്റെ പരാതി. ഇതെല്ലാം അമേരിക്കയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല, രാജ്യത്തെ മിനിമം വേതനം ഉയർത്താൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കക്കാർക്കു വേണ്ടി ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന പ്രസ്താവന കൂടി വന്നതോടെ ഇന്ത്യൻ ഐടി കമ്പനികളിൽ ആശങ്കയേറി. കാരണം എച്ച്1 ബി വീസയുടെ പ്രധാന ഗുണഭോക്താക്കൾ ഇൻഫോസിസ് പോലുള്ള ഇന്ത്യൻ ഐടി കമ്പനികളാണ്.
ഇന്ത്യന്‍ വംശജർ ഏറെയുള്ള സ്ഥലങ്ങളിൽ പ്രചാരണത്തിനെത്തിയപ്പോൾ പക്ഷേ ട്രംപ് തന്റെ നിലപാടു മാറ്റി- മിടുക്കരായ ഇന്ത്യക്കാരെയും അമേരിക്കയുടെ വളർച്ചയ്ക്ക് ആവശ്യമുണ്ടെന്നായിരുന്നു പ്രസ്താവന. ഇന്ത്യയുടെയും ഹിന്ദുക്കളുടെയും മോദിയുടെയും കനത്ത ആരാധകനാണു താനെന്നു പോലും ട്രംപ് പറഞ്ഞുകളഞ്ഞു. അങ്ങനെ ആശ്വസിച്ചിരിക്കെയാണ് ഏതാനും ദിവസം മുൻപ് മിനിയപൊലിസിൽ ട്രംപ് പറഞ്ഞത്- ഐബിഎം പോലുള്ള കമ്പനികൾ ഇന്ത്യക്കാർക്കു ജോലി മറിച്ചു കൊടുക്കുന്നതു കൊണ്ടാണത്രേ അമേരിക്കയിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെട്ടത്. ഐബിഎമ്മിൽ നിന്ന് 500 പേരെ പിരിച്ചുവിട്ടതിന്റെ പേരിലായിരുന്നു ആരോപണം. ഇന്ത്യയെ മാത്രമല്ല ‘കുഞ്ഞൻ’ സിംഗപ്പൂരിനെ വരെ അമേരിക്കയിൽ നിന്നുള്ള ‘തൊഴിൽ മോഷണത്തിന്റെ’ പേരിൽ കഴിഞ്ഞ ദിവസം ട്രംപ് വിമർശിച്ചിരുന്നു.
അത്യാവശ്യസാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ അമേരിക്കൻ കമ്പനികൾക്കു സഹായകരമാകുന്നതാണ് എച്ച്-1 ബി നോൺ ഇമിഗ്രന്റ് വീസ. ഇന്ത്യൻ ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരെ ഈ വീസയിലൂടെ അമേരിക്കൻ കമ്പനികളിലേക്കയയ്ക്കുന്നു. അമേരിക്കയിലെ മിനിമം വേതനമനുസരിച്ചുള്ള തുക പക്ഷേ ഇന്ത്യൻ തൊഴിലാളികൾക്കു മികച്ച ‘പാക്കേജാ’ണ്. ഇതിന്മേൽ പിടിവീഴ്ത്താനാണ് ട്രംപിന്റെ നീക്കം. മിനിമം വേതനം വർധിപ്പിച്ചാൽ പിന്നെ അമേരിക്ക-ഇന്ത്യ ഐടി തൊഴിൽ കൈമാറ്റം നഷ്ടക്കച്ചവടമായിരിക്കും. പുറംജോലിക്കരാർ നൽകുന്ന കമ്പനികൾക്ക് 35% അധികനികുതിയും ട്രംപിന്റെ പരിഗണനയിലുണ്ട്. കുട്ടിയിൽനിന്നു മിഠായി തട്ടിപ്പറിക്കും പോലെ യുഎസിൽനിന്നു ജോലി തട്ടിയെടുത്തുകൊണ്ടു പോകാമെന്നു കരുതുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകുന്ന നയങ്ങളായിരിക്കും താൻ നടപ്പാക്കുകയെന്നും ട്രംപ് പറയുന്നു. രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കണ്ടെത്തി തൊഴിൽ നൽകുന്ന തരം കമ്പനികളെയാണു താൻ പ്രോത്സാഹിപ്പിക്കുക എന്ന കാര്യവും തന്റെ പ്രചാരണ വെബ്സൈറ്റിൽത്തന്നെ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപാണ് ബെസ്റ്റ്
അമേരിക്കൻ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വിലയിരുത്തിയ പല ഇന്ത്യൻ നയതന്ത്രജ്ഞരും നിരീക്ഷിക്കുന്നത് ഹിലറിയെക്കാളും ട്രംപ് പ്രസിഡന്റാകുന്നതാണ് ഇന്ത്യക്കു നല്ലതെന്നാണ്. പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദം ഉൾപ്പെടെ മേഖലയിലെ അസ്വസ്ഥതകൾക്കെതിരെ ഇന്ത്യക്ക് അനുകൂലമായി ട്രംപ് നടത്തിയ പ്രസ്താവനകളും ആ വാദത്തിനു ശക്തി പകരുന്നുണ്ട്. തെക്കനേഷ്യൻ മേഖലയിലെ പ്രശ്നങ്ങളിൽ ഹിലറി ഒരിക്കലും തിരഞ്ഞെടുപ്പുകാലത്ത് േനരിട്ട് അഭിപ്രായം പറഞ്ഞിരുന്നില്ല. മറിച്ച് അണികളിലൂടെയായിരുന്നു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
ട്രംപാകട്ടെ ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും അപകടകാരിയായ രാജ്യം പാക്കിസ്ഥാനായിരിക്കാമെന്ന കാര്യം വ്യക്തമായിത്തന്നെ പറഞ്ഞു; അതിനെ നേരിടാന്‍ കെൽപ്പുള്ള ഒരേയൊരു ശക്തി ഇന്ത്യയാണെന്നും. മുൻകാലത്ത് ഒരു അമേരിക്കൻ പ്രസിഡന്റും ഇത്ര ധീരമായ നിലപാടു സ്വീകരിച്ചിട്ടില്ല. പാക്കിസ്ഥാൻ വളമിട്ടു വളർത്തുന്ന ഭികരവാദികളാണ് ഇന്ത്യയിലെ ആക്രമണങ്ങൾക്കു പിന്നിലെന്ന് ലോകത്തോട് ഇന്ത്യ വിളിച്ചുപറയാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ബധിരകർണങ്ങളിൽ വീണ ആ പരാതിയിൽ നടപടികളൊന്നുമില്ലാതിരിക്കെ, അക്കാര്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഉറപ്പാക്കാനായാൽ മികച്ചൊരു നയതന്ത്ര വിജയവുമായിരിക്കും അത്.
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് ഒരുകാലത്തും ഇന്ത്യ ഇഷ്ടപ്പെട്ടിട്ടില്ല. അതിന് അനുകൂലമാണ് ട്രംപിന്റെ നിലപാടും. കശ്മീർ വിഷയത്തിൽ ഇന്ത്യയോ പാക്കിസ്ഥാനോ ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മധ്യസ്ഥത വഹിക്കുകയല്ലാതെ തീരുമാനങ്ങളെടുക്കാനുമുണ്ടാകില്ല. ഇതിനു മുൻപ് 2008 ലാണ്, കശ്മീർ പ്രശ്നത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന സൂചന ബറാക് ഒബാമ നൽകുന്നത്. പക്ഷേ അതിന്മേല്‍ തുടർനടപടികളൊന്നുമുണ്ടായില്ല. ഇന്ത്യയുടെ നയങ്ങളെ ബഹുമാനിച്ചു മാത്രമേ തന്റെ തീരുമാനങ്ങളുണ്ടാകൂവെന്നും ട്രംപ് പറഞ്ഞിരുന്നു.
ചൈനയുടെ ‘മാനഭംഗം’
ചൈനയുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്കു പ്രതീക്ഷിക്കാൻ വകയുണ്ട്- "We can't continue to allow China to rape our country, and that's what they're doing," എന്നാണ് ഇന്ത്യാനയിലെ റാലിക്കിടെ ഇക്കഴിഞ്ഞ മേയിൽ ട്രംപ് പറഞ്ഞത്. യുഎസിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ ‘ഡംപിങ്’ സംബന്ധിച്ചായിരുന്നു ഈ മാനഭംഗ പ്രസ്താവന. ലോകവ്യാപാരത്തിൽ അമേരിക്കയെ തകർക്കുകയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞുവച്ചു. വ്യാപാരം തങ്ങൾക്ക് അനുകൂലമാക്കുന്ന വിധത്തിൽ ചൈനീസ് കറൻസി യുവാന്റെ മൂല്യത്തിൽ കൃത്രിമം കാണിക്കുന്നതിനെയും ട്രംപ് എതിർക്കുന്നു. ചൈനയോടുള്ള അമേരിക്കൻ ‘വ്യാപാരയുദ്ധം’ ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞെന്നു ചുരുക്കം. ഇത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ്, പ്രത്യേകിച്ച് പാക്കിസ്ഥാനുമായി ചേർന്ന് മേഖലയിൽ ചൈന തന്ത്രപ്രധാനമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ.
അതേസമയം, ഫലം വന്നതിനു തൊട്ടുപിറകെ, ട്രംപിന്റേത് ജനാധിപത്യവിശ്വാസികൾ സമ്മാനിച്ച വിജയമാണെന്ന പ്രസ്താവന ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു. ട്രംപുമായി സഹകരിക്കാനാണു താൽപര്യമെന്നും രാജ്യം സൂചന നൽകുന്നു. സൈനികമായും രാഷ്ട്രീയമായും ഒബാമ സർക്കാരുമായി ‘സംഘർഷ’ത്തിലായിരുന്നുവെന്ന് ചൈന സമ്മതിക്കുന്നുണ്ട്. ട്രംപുമായി അത്തരമൊരു പ്രശ്നം ഉണ്ടാകില്ലെന്നും വ്യാപാരവിഷയത്തിലെ തർക്കം പറഞ്ഞുതീർക്കാവുന്നതേയുള്ളൂവെന്നും ചൈന വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ േമഖലയിലെ നയതന്ത്രസമവാക്യങ്ങളെ മാറ്റിമറിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്.
പണി മെയ്ക്ക് ഇൻ ഇന്ത്യക്കും!
മറ്റു രാജ്യങ്ങളുമൊത്തുള്ള ഒബാമയുടെ സ്വതന്ത്ര വ്യാപാരനയങ്ങളെല്ലാം പുനഃപരിശോധിക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട് ട്രംപ്. അമേരിക്കൻ കമ്പനികളിന്മേല്‍ ചുമത്തിയിട്ടുള്ള നികുതി 38 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി കുറയ്ക്കുമെന്നും പറയുന്നു. ഫോഡും മൈക്രോസോഫ്റ്റും ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കിയിട്ടുള്ള കമ്പനികളെല്ലാം തിരിച്ചു യുഎസിലേക്കു കൂടു മാറാനായിരിക്കും ഇതു വഴിയൊരുക്കുക. തിരിച്ചടിയാകുന്നതോ, മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികൾക്കും. കമ്പനികളെയും വ്യക്തികളെയും ബാധിക്കുന്ന അധികനികുതി ബാധ്യതകൾ എടുത്തുകളയുമെന്ന വാഗ്ദാനവും ട്രംപിൽ നിന്നുണ്ട്. രാഷ്ട്രീയ സഹകരണമുണ്ടെങ്കിലും അമേരിക്കയിൽനിന്നു നിക്ഷേപവും തൊഴിലും പുറത്തേക്കൊഴുകുന്നതിനെ പിടിച്ചു നിർത്തുമെന്ന പ്രതിജ്ഞ പാലിക്കാനാണ് ട്രംപിന്റെ ശ്രമമെങ്കിൽ ചെറുതല്ലാത്ത വിധം വിയര്‍ക്കേണ്ടി വരും ഇന്ത്യയ്ക്കുമെന്നു ചുരുക്കം.