ഇസ്‍ലാമാബാദ് ∙ ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾ തുടങ്ങിയ പാക്കിസ്ഥാൻ നിലപാടു വ്യക്തമാക്കണമെന്നു സൗദി. ‘നിങ്ങൾ ഞങ്ങൾക്കൊപ്പമോ, അതോ ഖത്തറിന്റെ കൂടെയാണോ’ എന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു ചോദിച്ചു. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി സൗദിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു പാക്ക് പ്രധാനമന്ത്രി.
ഖത്തർ പ്രതിസന്ധിയിൽ കൃത്യമായ നിലപാടെടുക്കാൻ പാക്കിസ്ഥാനോടു സൗദി രാജാവ് ആവശ്യപ്പെട്ടെന്നു ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു. ഖത്തർ പ്രതിസന്ധി ഉടലെടുത്തശേഷം മേഖലയിലെ രാജ്യങ്ങളോടു അതീവശ്രദ്ധയിലാണു പാക്കിസ്ഥാൻ ഇടപെടുന്നത്. ഗൾഫ് മേഖലയിലെ പ്രതിസന്ധി നീളുന്നതു തങ്ങൾക്കു ഗുണകരമാവില്ലെന്ന ചിന്തയിലാണു, കുവൈത്തിനു പിന്നാലെ പാക്കിസ്ഥാനും മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങിയത്. പാക്ക് പ്രധാനമന്ത്രി നേരിട്ടാണു ചർച്ചകൾ നടത്തുന്നതെന്നതും ശ്രദ്ധേയം. അതേസമയം, പാക്കിസ്ഥാനെ ഒപ്പം നിറുത്താനാണു സൗദിയുടെ നീക്കമെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് റിയാദിലെത്തി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, സൈനിക മേധാവി ഖ്വമർ ജാവേജ് ബജ്‍വ എന്നിവരും പാക്ക് പ്രധാനമന്ത്രിയുടെ കൂടെയുണ്ട്. വരുംദിവസങ്ങളിൽ നവാസ് ഷെരീഫ് യുഎഇ, ബഹ്റൈൻ, ഖത്തർ ഭരണാധികാരികളുമായും ചർച്ച നടത്തിയേക്കും.