താലിബാൻ ബന്ദികളാക്കിയ യുഎസ്– കനേഡിയൻ ദമ്പതികളെ പാക്ക് സൈന്യം മോചിപ്പിച്ചത് ഭീകരരുടെ വാഹനം തടഞ്ഞെന്ന് റിപ്പോര്‍ട്ട്. ബന്ദികളുമായി പോകുകയായിരുന്ന വാഹനത്തിന്റെ ടയർ സൈനികർ വെടിവെച്ചു തകർക്കുകയായിരുന്നു. അങ്ങനെയാണ് അഞ്ചുവർഷമായി തടവിലായിരുന്ന ദമ്പതികളെയും അവരുടെ മക്കളെയും മോചിപ്പിച്ചതെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമേരിക്കക്കാരിയായ കെയ്റ്റ്‍ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ മൂന്ന് മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിക്കുന്നത്. അതേസമയം പാക്കിസ്ഥാനിലാണ് അഞ്ചുവർഷത്തിൽ ഭൂരിഭാഗവും ഇവർ ഉണ്ടായിരുന്നതെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവർ അഫ്ഗാനിസ്ഥാനിലാണ് ഏറെക്കാലവും ഉണ്ടായിരുന്നതെന്നാണ് നേരത്തെ പാക്കിസ്ഥാൻ അറിയിച്ചിരുന്നത്. ഇവർ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലായിരുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു.
അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ സൈനിക നീക്കം നടന്നത്. പാക്കിസ്ഥാനിലെ കുറാം ഏജൻസിയിലേക്ക് പോകുകയായിരുന്ന ഭീകരരുടെ വാഹനമാണ് സൈന്യം കീഴ്പ്പെടുത്തിയത്. സൈന്യത്തിനൊപ്പം പാക്ക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റുമാരും ഉണ്ടായിരുന്നു. തടവിലാക്കപ്പെട്ടവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുള്ളതു കൊണ്ടാണ് വാഹനത്തിനു നേരെ വെടിവയ്ക്കുന്നത് ഒഴിവാക്കി വാഹനത്തിന്റെ ടയർ തകർത്തത്.
കാറിലുണ്ടായിരുന്ന ഡ്രൈവറും ആയുധധാരിയും അടുത്തുണ്ടായിരുന്ന അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെട്ടതായി പാക്ക് സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ കൊഹാത്ത് മേഖലയിൽ യുഎസ് ഡ്രോണുകൾ നിരീക്ഷണം നടത്തിയിരുന്നതായും പാക്ക് സൈന്യം അറിയിച്ചു.
ദമ്പതികളുടെ മോചനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കുള്ള പാക്കിസ്ഥാൻ നൽകുന്ന അംഗീകാരമാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഹഖാനി ഭീകരരെ തുരത്താൻ പാക്കിസ്ഥാന്‍ നടപടിയൊന്നുമെടുക്കുന്നില്ലെന്ന് യുഎസ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് അമേരിക്ക നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ദമ്പതികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം നടപടി തുടങ്ങിയത്.