ഹാംബർഗ് (ജർമനി) ∙ കലുഷിതമായ ലോകാന്തരീക്ഷത്തില്‍ ജി 20 രാജ്യങ്ങളുടെ സമ്മേളത്തിന് ജർമനിയിലെ ഹാംബർഗിൽ തുടക്കമായി. മുതലാളിത്ത വിരുദ്ധ പ്രവർത്തകർ, പരിസ്ഥിതിവാദികൾ എന്നിവരുൾപ്പെടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധപ്രകടനങ്ങൾക്കിടെയാണ് സമ്മേളനം. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ, എഴുപതിലേറെ പൊലീസുകാർക്കും നിരവധി പ്രതിഷേധക്കാർക്കും പരുക്കേറ്റു.
മുഖംമൂടി ധരിച്ച് പ്രകടനമായെത്തിയ പ്രതിഷേധക്കാർ യോഗം നടക്കുന്ന മന്ദിരത്തിന് പുറത്ത് തടിച്ചുകൂടി. ‘നരകത്തിലേക്കു സ്വാഗതം’ എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. പൊലീസിന്റെ സുരക്ഷാ വേലിക്കെട്ടുകൾ പൊളിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു.
പൊലീസ് ജലപീരങ്കിയും കുരുമുളകു സ്പ്രേയും പ്രയോഗിച്ചതോടെ ചിതറിയോടിയ പ്രതിഷേധക്കാർ പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കി. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും അക്രമം അഴിച്ചുവിട്ടു. പ്രതിഷേധം കനത്തതോടെ കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
അഭിപ്രായ ഭിന്നതകൾ രൂക്ഷം
വിവിധ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ തമ്മിൽ അതിരൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുമ്പോഴാണ് യോഗം നടക്കുന്നതെന്ന് പ്രത്യേകതയുണ്ട്. യാത്രാവിലക്ക്, വീസ നിയന്ത്രണം, പാരിസ് കാലാവസ്ഥാ ഉടമ്പടി തുടങ്ങിയ കാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളിലുള്ള വ്യാപക എതിർപ്പ്, ഉത്തരകൊറിയ സംബന്ധിച്ച് ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കം, സിക്കിം അതിർത്തിയിൽ രൂക്ഷമായി തുടരുന്ന ഇന്ത്യ – ചൈന സംഘർഷം, ബ്രെക്സിറ്റ് സൃഷ്ടിച്ച ആശയക്കുഴപ്പം, ഉത്തര ചൈനാക്കടലിന്റെ പേരിൽ വഷളായ ജപ്പാൻ- ചൈന ബന്ധം, തുർക്കിയും മറ്റു രാജ്യങ്ങളഉമായുള്ള പ്രശ്നങ്ങൾ, യൂറോപ്പിൽ ഇപ്പോഴും കത്തിനിൽക്കുന്ന അഭയാർഥി പ്രശ്നം എന്നിങ്ങനെ വിഷയങ്ങൾ പലതാണ്. ഇതിനിടെയാണ് എല്ലാവരും നേരിടുന്ന രണ്ടു സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നത് – ഭീകരതയും കാലാവസ്ഥയും.
എന്താണ് ജി 20 കൂട്ടായ്മ?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗങ്ങൾ. നരേന്ദ്ര മോദിക്കും ഷി ചിൻപിങ്ങിനും ഡോണൾഡ് ട്രംപിനും പുറമേ വ്ലാഡിമിർ പുടിൻ (റഷ്യ), ഇമ്മാനുവൽ മക്രോ (ഫ്രാൻസ്), തെരേസ മേ (ബ്രിട്ടൻ), തയീപ് എർദോഗൻ (തുർക്കി) എന്നിവരടക്കമുള്ള രാഷ്ട്രത്തലവന്മാർ യോഗത്തിനെത്തും. ജർമൻ ചാൻസലർ അംഗല മെർക്കലാണ് അധ്യക്ഷ. ഹാംബർഗ് മെർക്കലിന്റെ ജന്മനാടുമാണ്.