ആറു പതിറ്റാണ്ടിനു മുൻപ് വിജയത്തിനൊപ്പമെത്തിയിട്ടും അമിതാവേശം മൂലം ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ ബലിനല്‍കി സകലതും നഷ്ടപ്പെട്ടു പിന്തിരിഞ്ഞോടേണ്ടിവന്ന നാണംകെട്ട ചരിത്രം ഓര്‍ക്കാതെയാണു ട്രംപിന്റെ അമേരിക്ക വീണ്ടും ഉത്തരകൊറിയയ്‌ക്കെതിരേ പടയൊരുക്കം നടത്തുന്നത്. 1950 ജൂണ്‍ 25-ന് ആരംഭിച്ച, ഒരുകോടിയിലേറെ പേരുടെ ജീവനെടുത്ത കൊറിയന്‍ യുദ്ധം ഒടുവില്‍ ആര്‍ക്കും വിജയം അവകാശപ്പെടാനില്ലാതെ 1953 ജൂലൈ 27-ന് സമാധാന ഉടമ്പടി ഒപ്പുവച്ച് അവസാനിപ്പിക്കുകയായിരുന്നു. ഇരുകൊറിയകളും തമ്മിലുള്ള പോരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള യുഎന്‍ സഖ്യരാജ്യങ്ങള്‍ ഒരുവശത്തും സോവിയറ്റ് യൂണിയും ചൈനയും മറുവശത്തും അണിനിരന്നതോടെയാണു യുദ്ധം കടുത്തത്.
ഉത്തരകൊറിയന്‍ അധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണകൊറിയയെ സഹായിക്കാന്‍ യുഎന്‍ രക്ഷാസമിതി നല്‍കിയ നിര്‍ദേശം മറയാക്കി 1950-ല്‍ പ്രസിഡന്റ് ട്രൂമാന്‍, ജനറല്‍ ഡഗ്ലസ് മക് ആര്‍തറിനു നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ നിരുപാധികം കീഴടങ്ങാന്‍ നിര്‍ബന്ധിതനാക്കിയ പസഫിക്ക് മേഖലയിലെ സര്‍വശക്തനായ സുപ്രീം കമാന്‍ഡര്‍ ജനറല്‍ മക് ആര്‍തര്‍ തന്റെ നിയോഗം ഭംഗിയായി നിറവേറ്റിയെങ്കിലും വിജയത്തിന്റെ അമിതാവേശത്തില്‍ കാട്ടിയ അബദ്ധം സര്‍വനാശത്തിനു കാരണമാകുന്ന ദയനീയകാഴ്ചകള്‍ക്കാണു ലോകം സാക്ഷ്യം വഹിച്ചത്.
ഉത്തരകൊറിയ പൂര്‍ണമായി കീഴടക്കിയ ശേഷം മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ചൈനീസ് അതിര്‍ത്തിയിലേക്കു നീങ്ങിയ മക് ആര്‍തറിന്റെ നേതൃത്വത്തിലുള്ള യുഎസ്-ദക്ഷിണകൊറിയന്‍ സംയുക്ത സേനയ്ക്ക് ഒടുവില്‍ ചൈനീസ് സേനയുടെ ആക്രമണത്തില്‍ തോറ്റമ്പി ജീവനും കൊണ്ടു പിന്തിരിഞ്ഞ് ഓടേണ്ട അവസ്ഥയാണുണ്ടായത്.
പൂർണരൂപം വായിക്കാം
Advertisement