ഷാ പോരിർ ദ്വീപ് (ബംഗ്ലദേശ്)∙ വംശീയാക്രമണം രൂക്ഷമായതോടെ മ്യാൻമറിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്നു പതിനായിരക്കണക്കിനു രോഹിൻഗ്യ വംശജർ ബംഗ്ലദേശിലേക്കു പലായനം ചെയ്തു. കഴിഞ്ഞമാസം 25നുശേഷം ബംഗ്ലദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 73,000 കവിഞ്ഞതായി ഐക്യരാഷ്ട്രസംഘടന അഭയാർഥിവിഭാഗം വക്താവ് അറിയിച്ചു. ശനിയാഴ്ച മാത്രം 20,000 പേർ ബംഗ്ലദേശിലെത്തിയതായാണു കണക്ക്. അൻപതോളം പേർ വെടിയേറ്റ പരുക്കുകളോടെ എത്തിയതായും യുഎൻ അധികൃതർ അറിയിച്ചു.
മ്യാൻമർ സുരക്ഷാസേന വംശീയന്യൂനപക്ഷമായ രോഹിൻഗ്യകളുടെ ഗ്രാമങ്ങൾ ചുട്ടെരിക്കുന്നതായും ഗ്രാമീണരെ കൂട്ടക്കൊല ചെയ്തതായും അഭയാർഥികൾ പറഞ്ഞു. 2600 വീടുകൾ ചുട്ടെരിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. കടൽമാർഗം വള്ളങ്ങളിലും കരമാർഗം കാൽനടയായുമാണു പലായനം. ബംഗ്ലദേശ് അതിർത്തി ദ്വീപുകളിൽ റെഡ് ക്രോസ് അഭയാർഥി ക്യാംപുകൾ തുറന്നിട്ടുണ്ട്. 2012ൽ വംശീയാക്രമണം മൂലംഒരുലക്ഷത്തിലേറെ രോഹിൻഗ്യ വംജരാണു മ്യാൻമർ വിട്ടത്.