അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തിൽനിന്ന് ഇന്ത്യൻ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കാബൂളിൽനിന്നു ഡൽഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം പുറപ്പെടാൻ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. ഇവരെ സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണമുണ്ടായത്. ആറു ചെറിയ റോക്കറ്റുകളാണു ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിനുള്ളിലും ചുറ്റിലുമായി പതിച്ചത്. സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളത്തിൽ സൈന്യത്തിനായി വേർതിരിച്ച ഭാഗത്തായിരുന്നു റോക്കറ്റുകൾ വീണത്. ഒരു വീടു തകർന്നു. ആളപായമില്ല. അഞ്ചുപേർക്കു പരുക്കേറ്റു. ആക്രമണമുണ്ടാകുമ്പോൾ മാറ്റിസ് വിമാനത്താവളത്തിന്റെ സമീപത്തെവിടെയുമുണ്ടായിരുന്നില്ല. കാബൂളിൽനിന്നുള്ള എല്ലാ വിമാനങ്ങളും വൈകി.
ഭീകരസംഘടനകളായ ഇസ്‍ലാമിക് സ്റ്റേറ്റും താലിബാനും ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. മാറ്റിസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു താലിബാൻ അവകാശപ്പെട്ടത്. ഇന്ത്യാ സന്ദർശനത്തിനു ശേഷമാണു മാറ്റിസ് കാബൂളിലേക്കു പോയത്.