തെക്കൻ ലബനനിലെ സൈദയ്ക്കു മുകളിൽക്കൂടി താഴ്ന്നു പറന്ന ഇസ്രയേൽ പോർ വിമാനങ്ങൾ സൃഷ്ടിച്ച ശബ്ദാഘാതത്തിൽ (സോണിക് ബൂം) നഗരം നടുങ്ങി. കെട്ടിടങ്ങൾ കുലുങ്ങുകയും ജനാലച്ചില്ലുകൾ തകരുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി. ഇസ്രയേൽ യുദ്ധവിമാനങ്ങൾ പലപ്പോഴും ലബനൻ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കാറുണ്ടെങ്കിലും ഇത്രയും താഴ്ന്നു പറക്കാറില്ല.
ലബനനിലെ ഷിയ സായുധ സംഘടന ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ 2006ൽ നടന്ന യുദ്ധത്തിന്റെ ഓർമകൾ ഉണർത്തുന്നതായിരുന്നു കഴിഞ്ഞ ഇന്നലത്തെ സംഭവം. ഇനി യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ പ്രദേശങ്ങളിൽ വച്ചായിരിക്കുമെന്നു ഹിസ്ബുല്ലയും എല്ലാ ശക്തിയുമുപയോഗിച്ചു പോരാടുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുള്ളതാണ്. 2006 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട 1200 ലബനൻകാരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.
സോണിക് ബൂം
മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം .