യൂറോപ്പിന് ഇത് തിരഞ്ഞെടുപ്പു കാലമാണ്. ഫ്രാൻസിലും ജർമനിയിലും ഇറ്റലിയിലും മുൻ നിശ്ചയിച്ച പ്രകാരമെങ്കിൽ ബ്രിട്ടണിലെ തെരേസ മേയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ യൂറോപ്യൻ രാജ്യങ്ങൾ പരസ്പര സഹകരണത്തിലും ധാരണയിലുമാണ് കഴിഞ്ഞ 60 വർഷമായി കഴിഞ്ഞിരുന്നത്. In variatete concorde അഥവാ നാനാത്വത്തിൽ ഏകത്വം ആണ് യൂറോപ്യൻ യൂണിയന്റെ ആപ്തവാക്യം. എന്നാൽ ഈ സഹകരണത്തിന്റെ അടിത്തറ ഇളക്കുന്നതായി ബ്രെക്സിറ്റ് അഥവാ ബ്രിട്ടൺ യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത്.
ബ്രെകസിറ്റ് കാറ്റ് മറ്റു രാജ്യങ്ങളിലേക്കും വീശുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പു കാലത്തിനെ നിർണായകമാക്കുന്നത്. ബ്രെക്സിറ്റ് മാത്രമല്ല അഭയാർഥി പ്രവാഹം, സാമ്പത്തിക മാന്ദ്യം, ഇസ്ലാമോഫോബിയ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. കാലാ കാലങ്ങളിൽ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ യൂറോപ്പിനെ, സ്വാധീനിച്ചിട്ടുണ്ട്. ഇത് ട്രoപിസത്തിന്റെ കാലമാണ്. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടയുടൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ലോകനേതാക്കളിൽ ഒരാൾ ബ്രിട്ടണിലെ നൈജൽ ഫരാജ് ആയിരുന്നു. ബ്രെക്സിറ്റ് പടനായകൻ, സ്വതന്ത്ര ബ്രിട്ടൻ വക്താവ് ഫെരാജ്. ബ്രിട്ടണിൽ ഉന്നത പദവികളൊന്നും വഹിക്കാത്ത ഫെരാജിന് ആദ്യ ആഴ്ചയിൽ തന്നെ എങ്ങനെ നിയുക്ത പ്രസിഡൻറുമായി കൂടി ക്കാഴ്ച സാധ്യമായി എന്ന് പലരും അദ്ഭുതപ്പെട്ടു. മാത്രമല്ല ഫെരാജിനെ യുഎസിലെ ബ്രിട്ടിഷ് അംബാസഡർ ആക്കണമെന്ന് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തു. അതൊരു പുതിയ ലോകക്രമത്തിന്റെ വിളംബരമായിരുന്നു ഫെരാജിന്റെ അഭിപ്രായത്തിൽ യൂറോപ്യൻ ഐക്യം മരണത്തിന്റെ വക്കിലാണ്.
നാനാത്വത്തിൽ ഏകത്വമല്ല ഓരോരുത്തരും അവരവരുടെ സ്വത്വത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. യഥാർഥത്തിൽ ബ്രെക്സിറ്റ് ഉയർത്തിവിട്ട ദേശീയ വികാരം മുതലെടുക്കാനാണ് തെരേസ മേയുടെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പ്രഖ്യാപനവും. ജനപിന്തുണ ഊട്ടിയുറപ്പിക്കുക വഴി ബ്രെക്സിറ്റ് കരാറുകൾ അവർക്ക് എളുപ്പത്തിൽ നേടിയെടുക്കാം.ബ്രെക്സിറ്റിനു ശേഷം ഫ്രെക്സി റ്റോ എന്നാണ് ഇനി അറിയേണ്ടത്. നവ ഉദാരവൽക്കരണ വക്താവ് ഇമ്മാനുവൽ മക്രോണിനെ നേരിടുന്നത് രണ്ട് യൂറോപ്യൻ യൂണിയൻ വിരുദ്ധരാണ്. തീവ്രവലതുപക്ഷക്കാരി മാരി ലി പെന്നും ഇടതുപക്ഷക്കാരൻ ഷോൺ ലൂക് മെലെൻകോയും. യൂറോപ്യൻ യൂണിയന്റെ ഭരണ സംവിധാനത്തിലെ പൊളിച്ചെഴുത്താണ് മെലെൻകോ ആഗ്രഹിക്കുന്നത്. പണക്കാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന് പറയുന്ന അദ്ദേഹം നാറ്റോയിൽ നിന്ന് ഫ്രാൻസ് പിൻമാറണമെന്നും ആവശ്യപ്പെടുന്നു. മാരി ലി പെന്നിന്റെത് കടുത്ത ദേശീയ വാദമാണ്. ഡോണൾഡ് ട്രംപിന്റെ ഫ്രഞ്ച് പതിപ്പെന്ന് പറയാം. ഇസ്ലാം വിരുദ്ധതയും കുടിയേറ്റ വിരോധവുമാണ് അവരുടെ പാർട്ടിയുടെ മുഖമുദ്ര. ട്രംപിനെപ്പോലെ രാജ്യത്തെ സാധാരണ തൊഴിലാളിവർഗത്തിന്റെ വക്താവെന്നാണ് സ്വയം വിശേഷിപ്പിക്കുന്നതും. ഫ്രാൻസ് യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് ലീ പെൻ പക്ഷം പറയുന്നത്. ഇതൊക്കെയാണെങ്കിലും രാജ്യത്തിന് സാമ്പത്തിക സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഇമ്മാനുവൽ മക്രോണിന്ന് തന്നെയാണ് വിജയസാധ്യത. പക്ഷേ മറ്റൊരു ഭീകരാക്രമണം വരും നാളുകളിലും കാര്യങ്ങൾ ലീ പെന്നിന് അനുകൂലമാക്കാം. അല്ലെങ്കിൽ സാമ്പത്തിക അസമത്വങ്ങളിൽ അസ്വസ്ഥരായ നഗര പ്രാന്തങ്ങളിലെ ഒരു ചെറിയ കലാപം. റഷ്യയുടെ അടുപ്പക്കാരിയാണ് ലി പെൻ എന്നതും ഓർക്കണം.
ജർമനിയിൽ ആംഗല മെർക്കലിന്റെ കൃസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് തന്നെയാണ് മുൻതൂക്കം. വലതു പാർട്ടിയുടെ ഫേക് പെട്രി പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മൽസരത്തിൽ നിന്ന് പിൻമാറി. പക്ഷേ അവരുയർത്തിയ കുടിയേറ്റ വിരുദ്ധ വികാരം മെർക്കലിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മെർക്കലാവില്ല ഇനി. അപ്പോഴും അഭയാർഥി പ്രവാഹം രാജ്യത്തുണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ മെർക്കലിന് തന്നെയാണ് കഴിയുകയെന്നും രാജ്യത്തെ നല്ല ശതമാനം ജനങ്ങളും കരുതുന്നു.
ഇറ്റലിയിൽ യൂറോപ്യൻ യൂണിയൻ വിരോധം ഇപ്പോൾ തമാശയല്ല. പഞ്ചനക്ഷത്ര പ്രസ്ഥാനം (Five star movement M5S) അധികാരത്തിലെത്തിയാൽ ഇറ്റലി നാറ്റോ ഉൾപ്പെടെ സകല സഖ്യങ്ങളിൽ നിന്നും പുറത്തു കടക്കും. കൊമേഡിയൻ ബെപ്പെ ഗ്രില്ലോ തുടങ്ങിയ സർക്കാർ വിരുദ്ധ പ്രസ്ഥാനത്തിന്റെ കരുത്ത് ''പലാസോ കിജി''യുടെ ( Palazzo Chigi പ്രധാനമന്ത്രിയുടെ ഓഫീസ് ) അടുത്തെത്തിയിരിക്കുന്നു. ലിബിയ പോലുള്ള രാജ്യങ്ങളിലെ നാറ്റോ നീക്കത്തെ ശക്തിയുക്തം എതിർക്കുന്ന പാർട്ടി ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഗ്രഹിക്കുന്നത്. യൂറോ സോൺ വിടുന്നത് സംബന്ധിച്ച ഹിതപരിശോധനയും അവരുടെ അജണ്ടയിലുണ്ട്. പഞ്ചനക്ഷത്രക്കാർ അധികാരത്തിലെത്തുന്നത് തടയാൻ മറ്റിയോ റെൻസിയും സിൽവിയോ ബെർലുസ്കോണിയും രാഷ്ട്രീയം മറന്ന് സഖ്യമുണ്ടാക്കിയേക്കും.
ഓസ്ട്രിയ, ഹംഗറി, ഫിൻലൻഡ്, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വലതുപക്ഷം ശക്തി പ്രാപിക്കുകയാണ്. അനിയന്ത്രിത കുടിയേറ്റവും യൂറോയുടെ തകർച്ചയുമാണ് ദേശീയവാദത്തിന് കരുത്ത് പകരുന്നത്. സാമ്പത്തിക രക്ഷാ പാക്കേജുകൾ അനാവശ്യ ബാധ്യതയാണെന്ന് പലരും കരുതുന്നു. ഇതൊക്കെയാണെങ്കിലും നേതാക്കളുടെ ആക്രോശത്തിനും വൈകാരിക പ്രകടനത്തിനും അപ്പുറം അന്ധമായ ദേശീയത തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഫലം കാണില്ലെന്ന് കരുതുന്ന നിരീക്ഷകരുമുണ്ട്. നെതർലൻഡ്സിലെ പിവിവി പാർട്ടിയുടെ പരാജയം തന്നെ ഉദാഹരണം. അര നൂറ്റാണ്ടിലേറെ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ യുദ്ധമോ അതിർത്തി സംഘർഷമോ ഇല്ലാതിരുന്നതിന്റെ മുഖ്യ കാരണം യൂറോപ്യൻ വികാരമാണ്. സ്വത്വാന്വേഷണം ലോകസമാധാനത്തിന് ഭീഷണിയാവുമെന്ന് നിഷ്പക്ഷ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.