അമേരിക്കയെ വെല്ലുവിളിച്ച് ഇറാനും മിസൈൽ പരീക്ഷണം നടത്തി. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് നൽകിയ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇറാന്റെ നീക്കം. ഇതിനിടെ മിസൈൽ നിര്‍മിക്കാൻ ഇറാനെ സഹായിക്കുന്നത് ഉത്തരകൊറിയയാണെന്ന് അമേരിക്കിൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നാണ് ട്രംപിന്റെ ആരോപണം.
അമേരിക്കയുടെ മുഖ്യ ശത്രുക്കളാണ് ഇറാനും ഉത്തര കൊറിയയും. എന്നാൽ ഈ രണ്ടു രാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സംബന്ധിച്ച് ചില രാജ്യാന്തര മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട്. ലോകത്തിനു ഭീഷണിയായ നിരവധി ആയുധങ്ങൾ ഇറാനും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയും ചേർന്ന് നിർമിക്കുന്നുണ്ടെന്നതാണ് ആരോപണം.
മേയ് രണ്ടിന് ഇറാൻ പരീക്ഷിച്ച ക്രൂസ് മിസൈലും മുങ്ങിക്കപ്പലും ഉത്തരകൊറിയയുടേതിന് ഏറെ സാമ്യമുണ്ടെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. ‘മിഡ്ജെറ്റ്’ മുങ്ങിക്കപ്പലിൽ നിന്നാണ് ഇറാന്റെ ക്രൂസ് മിസൈൽ പരീക്ഷിച്ചത്. ഈ മുങ്ങിക്കപ്പൽ ഉത്തരകൊറിയയുടെ ഡിസൈൽ ആണെന്നാണ് ആരോപിക്കുന്നത്.
മിസൈൽ, മുങ്ങിക്കപ്പൽ, ആണവപദ്ധതികൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അമേരിക്കൻ മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്. ശത്രുക്കളെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക മിഡ്ജെറ്റ് മുങ്ങിക്കപ്പലുകൾ ഈ രണ്ടു രാജ്യങ്ങളുടെ കൈവശം മാത്രമാണുള്ളത്.
ഇറാന്റെ പുതിയ മിസൈൽ പരീക്ഷണം അമേരിക്കയെ ഏറെ ഭീതിപ്പെടുത്തുന്നുണ്ട്. ഇറാൻ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലാണ് കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചത്. നേരത്തെ ക്രൂസ് മിസൈലും മുങ്ങിക്കപ്പലിൽ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതും അമേരിക്കയ്ക്കും അവരെ സഹായിക്കുന്നവർക്കും ഏറെ ഭീഷണി തന്നെയാണ്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ജാസ്ക്–2 ക്രൂസ് മിസൈലാണ് മാസങ്ങൾക്ക് മുൻപ് ഇറാൻ പരീക്ഷിച്ചത്. കടലിനടിയിൽ നിന്ന് ഇറാൻ ഇത് ആദ്യമായാണ് ക്രൂസ് മിസൈൽ പരീക്ഷിക്കുന്നത്.
ക്രൂസ് മിസൈലുകളും മുങ്ങിക്കപ്പലുകളും നിർമിക്കാൻ ഇറാനെ സഹായിക്കുന്നത് കിം ജോങ് ഉൻ ആണെന്നാണ് പെന്റഗൺ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നീക്കങ്ങൾ അമേരിക്ക നിരീക്ഷിച്ചുവരികയാണ്.