ആണവായുധങ്ങൾ നിരോധിക്കാനുള്ള ആഗോള ഉടമ്പടിക്ക് യുഎന്നിൽ 122 രാജ്യങ്ങളുടെ പിന്തുണ. അതേസമയം, ഇന്ത്യ അടക്കമുള്ള ആണവശക്തി രാജ്യങ്ങൾ ഇതു സംബന്ധിച്ച ചർച്ച ബഹിഷ്കരിച്ചു. ആണവായുധങ്ങൾ നിരോധിക്കാനുള്ള രാജ്യാന്തര ഉടമ്പടിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് 20 വർഷമായി. കഴിഞ്ഞദിവസം വോട്ടിനിട്ട ഉടമ്പടിയെ എതിർത്തതു നെതർലൻഡ്സ് മാത്രമാണ്. സിംഗപ്പൂർ വോട്ടു ചെയ്യാതെ നിഷ്പക്ഷത പാലിച്ചു.
ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളായ ഇന്ത്യ, യുഎസ്, പാക്കിസ്ഥാൻ, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഉത്തരകൊറിയ, ഇസ്രയേൽ എന്നിവ ചർച്ചയിൽ പങ്കെടുത്തില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎൻ പൊതുസഭയിൽ ഇതു സംബന്ധിച്ച വോട്ടെടുപ്പു നടന്നിരുന്നു. അന്നും ഇന്ത്യ വിട്ടുനിന്നു. ഇക്കഴിഞ്ഞ മാർച്ചിലും ആണവായുധ നിരോധനം സംബന്ധിച്ച സ്വതന്ത്ര ചർച്ച ഐക്യരാഷ്ട്രസംഘടനയിൽ നടന്നു. ആണവായുധങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാൻ കഴിയുന്നതാണ് കരാർ എന്ന കാര്യത്തിൽ വിശ്വസനീയതയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിന് രാജ്യാന്തര പരിശോധന അത്യാവശ്യമാണെന്നിരിക്കെ, അതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.