യാത്രക്കാർക്ക് വീണ്ടും പണികൊടുത്തിരിക്കുകയാണ് യുണൈറ്റഡ് എയർലൈൻസ്. ഇത്തവണ തേളിന്റെ രൂപത്തിലാണ് പാര വന്നത്. വിഷത്തേളിനെ കണ്ടെന്ന പരാതിയെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചു. മൂന്നു മണിക്കൂറോളം യാത്ര വൈകി.
ഫ്ലൈറ്റ് 1035 ആണ് യാത്രക്കാരെ വലച്ചത്. ഹൂസ്റ്റണിലെ ജോർജ് ബുഷ് വിമാനത്താവളത്തിൽനിന്ന് ഇക്വഡോറിലെ ക്വിറ്റോയിലേക്കു പറക്കാനൊരുങ്ങിയ വിമാനത്തിൽ തേളിനെ കണ്ടെന്നാണ് പറയപ്പെടുന്നത്. സഹയാത്രികന്റെ കുപ്പായക്കയ്യിൽ തേളിനെ കണ്ടെന്നു പറഞ്ഞ് ഒരാൾ അലറുകയായിരുന്നു. തേൾ കുത്തിയതിനെപ്പറ്റി സൂചനയില്ല. വിമാനത്തിനകത്തല്ല, യാത്രക്കാരന്റെ തുണികളിലൂടെയാണ് തേൾ കയറിക്കൂടിയതെന്നാണ് യുണൈറ്റഡ് എയർലൈൻസിന്റെ വാദം.
ബഹളത്തെ തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി. മെഡിക്കൽ സംഘം വിശദപരിശോധന നടത്തി. മണിക്കൂറുകളോളം യാത്ര വൈകി. എല്ലാവർക്കും ഭക്ഷണ കൂപ്പൺ നൽകിയെന്നും മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
യാത്രക്കാരനെ വലിച്ചിഴയ്ക്കുകയും യുവമിഥുനങ്ങളെ ‘ചവിട്ടി പുറത്താക്കുകയും’ ചെയ്ത വിമാനക്കമ്പനിയാണ് യുണൈറ്റഡ് എയർലൈൻസ്. പാരിസിലേക്കു ടിക്കറ്റെടുത്ത യാത്രക്കാരിയെ സാൻഫ്രാൻസിസ്‌കോയിൽ എത്തിച്ചും കമ്പനി വാർത്തയായി. വിമാനം മാറിക്കയറിയ ഫ്രഞ്ച് വനിത തെറ്റായ ദിശയിലേക്ക് 4800 കിലോമീറ്ററാണ് അധികം പറക്കേണ്ടിവന്നത്.