ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) മേധാവിയും സംഘടനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലെ സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കർ അൽ ബഗ്‌ദാദി കൊല്ലപ്പെട്ടതായി വീണ്ടും റിപ്പോർട്ട്. ഇക്കഴിഞ്ഞ മേയ് 28ന് സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളിൽ റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബഗ്ദാദി ഉൾപ്പെടെ 330ഓളം പേർ മരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയാണ് സൂചന നൽകിയത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും വാർത്തയ്ക്ക് സ്ഥിരീകരണമില്ലെന്നും അവർ അറിയിച്ചു.
വടക്കൻ സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖയിൽ ചേർന്ന ഐഎസ് സൈനിക കൗൺസിലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബഗ്ദാദി ഉൾപ്പെടെ, ഐഎസ് നേതൃത്വത്തിലെ പ്രമുഖർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട 330 പേരിൽ ബഗ്ദാദിയും ഉണ്ടായിരിക്കാമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സംശയം. മരിച്ച മുപ്പതു പേരിൽ ഐഎസിന്റെ കമാൻഡർമാരായ 30 പേരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
അതേസമയം, ഇതേക്കുറിച്ച് വ്യക്തമായ വിവരമൊന്നുമില്ലെന്ന് ഐഎസിനെതിരെ പൊരുതുന്ന യുഎസ് സഖ്യസേനയുടെ വക്താവ് കേണൽ ജോൺ ഡോറിയാൻ പ്രതികരിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് സിറിയൻ സർക്കാരും സ്ഥിരീകരിച്ചിട്ടില്ല. യുഎസ് വ്യോമാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടതായി മുൻപ് പലവട്ടം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ബഗ്ദാദിക്കും മുതിർന്ന മൂന്നു നേതാക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്തു നൽകിയെന്നും ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും ഇടയ്ക്ക് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ബഗ്ദാദി എവിടെയാണ് എന്നതിനെക്കുറിച്ച് ആർക്കും വലിയ തിട്ടമില്ല എന്നതാണ് വസ്തുത.
അല്‌ഖായിദയുടെ ഇറാഖിലെ പ്രദേശിക ഘടകത്തിന്റെ നേതൃത്വം 2010ൽ ബഗ്‌ദാദി ഏറ്റെടുത്തശേഷമാണ് അതു രാജ്യാന്തര ഭീകര സൈനികസംഘടനയായ ഐഎസ് ആയി വളർന്നത്. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടർച്ചയായ വ്യോമാക്രമണങ്ങൾ മൂലം ഐഎസിന്റെ പല മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിരുന്നു.
അബൂബക്കർ അൽ ബഗ്‌ദാദി
പ്രായം അൻപതിനടുത്ത്. യഥാർഥ പേര് : ഇബ്രാഹിം അവാദ് ഇബ്രാഹിം അൽബാദ്രി. അനുയായികൾ ഖലീഫ ഇബ്രാഹിം എന്നു വിളിക്കുന്നു. 2011 ഒക്‌ടോബർ നാലിന് യുഎസ് ഭരണകൂടം അൽ ബഗ്‌ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടിയാൽ ഒരു കോടി ഡോളറും വാഗ്‌ദാനം ചെയ്‌തു. നേരത്തെ അൽ ഖായിദ നേതാവ് അൽ സവാഹിരിക്കു മാത്രമാണ് ഇതിലും തുകയിട്ടത്. 2.5 കോടി ഡോളർ.
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്)
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്‌ഐഎസ്) എന്നായിരുന്നു പേരെങ്കിലും പിന്നീട് അത് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) എന്നു ചുരുക്കി. അൽ ഖായിദയിൽനിന്നു വികസിച്ച സായുധ തീവ്രവാദ സംഘടന. ഇറാഖിലെയും സിറിയയിലെയും ഒട്ടേറെ പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്. ലബനൻ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും അനുഭാവസംഘങ്ങളുണ്ട്. അബൂബക്കർ അൽ ബഗ്‌ദാദി ഖലീഫയായി ആഗോള ഇസ്‌ലാമിക ഭരണകൂടം പ്രഖ്യാപിച്ചുകൊണ്ടാണ് തുടക്കം. ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭീകരപ്രസ്‌ഥാനമായി ഐഎസിനെ മറ്റു മുസ്‌ലിം രാജ്യങ്ങൾ തള്ളിക്കളഞ്ഞു. യുഎന്നും യൂറോപ്യൻ യൂണിയനും ഒട്ടേറെ രാജ്യങ്ങളും ഐഎസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.