വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പും പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ രണ്ടു പതിപ്പിനേക്കാളും അതിഭീകരനാണ് മൂന്നാം പതിപ്പെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകൾക്ക് ഇല്ലെന്നാണ് വിലയിരുത്തൽ.
വാനാക്രൈ റാൻസംവെയർ ആക്രമണത്തിനിരയായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി യൂറോപ്യന്‍ പൊലീസ് അധികൃതർ രംഗത്തെത്തി. എന്ത് സംഭവിച്ചാലും ഹാക്കര്‍മാര്‍ പറയുന്ന പണം കൈമാറരുതെന്നാണ് ഇവര്‍ നല്‍കുന്ന ഉപദേശം. ഹാക്കര്‍മാരുടെ പദ്ധതി തകര്‍ക്കാന്‍ ഇത് മാത്രമാണ് മാര്‍ഗമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
വെള്ളിയാഴ്ച്ച തുടങ്ങിയ റാന്‍സംവെയര്‍ ആക്രമണം ഇതുവരെ 150 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളെ ബാധിച്ചെന്നാണ് കണക്കാക്കുന്നത്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് ഡോളര്‍ പ്രതിഫലം നല്‍കിയാല്‍ കംപ്യൂട്ടറിലെ വിവരങ്ങള്‍ കൈമാറാമെന്നാണ് ഹാക്കര്‍മാര്‍ നല്‍കുന്ന സന്ദേശം.
ഹാക്കര്‍മാരുടെ വാക്കു വിശ്വസിക്കുന്നത് പരമ അബദ്ധമാകുമെന്നാണ് യൂറോപോള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒന്നാമത്തെ കാരണം പണം നല്‍കിയാല്‍ വൈറസ് ആക്രമണത്തിന് വിധേയമായ കംപ്യൂട്ടറിലെ വിവരങ്ങള്‍ തിരിച്ചുകിട്ടണമെന്ന് യാതൊരു ഉറപ്പുമില്ലെന്നതാണ്. ഓരോ തവണ പ്രതിഫലം ലഭിക്കുമ്പോഴും തങ്ങളുടെ പദ്ധതിവിജയിക്കുന്നുണ്ടെന്ന ധാരണയാണ് ഹാക്കര്‍മാര്‍ക്ക് ലഭിക്കുക. അത് സമാനമായ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മാത്രമാണ് ഇടയാക്കുക.
യൂറോപോള്‍ അടക്കമുള്ളവരുടെ മുന്നറിയിപ്പ് ഫലം കാണുന്നുവെന്നും സൂചനകളുണ്ട്. തിങ്കളാഴ്ച്ചവളരെ കുറച്ച് പേര്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് പണം നല്‍കാന്‍ തയാറായതെന്നത് ഇത് കാണിക്കുന്നു. ഏകദേശം 51,000 ഡോളറാണ് (ഏകദേശം 32 ലക്ഷം രൂപ) തിങ്കളാഴ്ച്ച ഹാക്കര്‍മാര്‍ക്ക് സ്വരൂപിക്കാനായത്. റാന്‍സംവെയര്‍ ആക്രമണത്തിനിരയായാല്‍ nomoreransom.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദ്ദേശമുണ്ട്. ആക്രമണത്തെ മറികടക്കാന്‍ എന്തു ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളാണ് ഈ സൈറ്റിലുള്ളത്.
പണം നല്‍കാതെ എങ്ങനെ സ്വന്തം കംപ്യൂട്ടറിലെ വിവരങ്ങള്‍ തിരിച്ചെടുക്കാമെന്നും nomoreransom.org പറയുന്നു. നെതര്‍ലൻഡ് പൊലീസിലെ നാഷണല്‍ ഹൈടെക് ക്രൈം യൂണിറ്റും യൂറോപ്യന്‍ സൈബര്‍ ക്രൈം സെന്ററും സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളായ കാസ്പര്‍സ്‌കൈയും ഇന്റല്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് ഈ വെബ് സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.