അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങൾക്ക് വെല്ലുവിളിയായ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ ഇന്ത്യയെ ആക്രമിച്ച് രഹസ്യങ്ങൾ ചോർത്താൻ നീക്കം നടത്തിയതായി റിപ്പോർട്ട്. അത്യാധുനിക ആയുധങ്ങളും ടെക്നോളജിയും വികസിപ്പിച്ചെടുക്കാനായി ഉത്തര കൊറിയൻ സൈബർ സംഘം വിവിധ രാജ്യങ്ങളിലെ തന്ത്രപ്രധാന രേഖകൾ ഓണ്‍ലൈൻ വഴി ചോർത്താൻ നിരന്തരം ശ്രമിക്കുന്നുണ്ട്.
ഉത്തര കൊറിയ നിലവിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ബാലിസ്റ്റിക് മിസൈൽ ടെക്നോളജിയും മറ്റു രാജ്യങ്ങളിൽ നിന്നു മോഷ്ടിച്ചതാണെന്നും ആരോപണമുണ്ട്. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ നിർമിക്കാനാണ് ഉത്തര കൊറിയയുടെ അടുത്ത നീക്കം. ഇതിനായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോർട്ടുകൾ ഓൺലൈനിലൂടെ ചോർത്താൻ നീക്കം നടത്തുന്നുണ്ട്.
ഉത്തര കൊറിയയുടെ ഔദ്യോഗിക ഹാക്കർ സംഘം തന്നെയാണ് ഇതിനു പിന്നിലെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. രാജ്യാന്തര സൈബർ ഭീഷണികളെ കുറിച്ചുള്ള റിപ്പോർട്ടിൽ ഉത്തര കൊറിയയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. ഇന്ത്യയുടെ ഐഎസ്ആർഒയാണ് ഉത്തര കൊറിയന്‍ ഹാക്കർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണൽ റിമോട്ട് സെന്‍സിംഗ് സെന്‍ററും ഇന്ത്യൻ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂലൈ ആറു വരെയുള്ള ഇന്റർനെറ്റ് ട്രാഫിക് രേഖകളാണ് പരിശോധിച്ചത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലൻഡ്, നേപ്പാൾ, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ തന്ത്രപ്രധാന വിവരങ്ങൾ തേടിയും ഉത്തര കൊറിയ സൈബർ ആക്രമണം നടത്തുന്നുണ്ട്.