ഭീകരവാദികളെ സഹായിക്കുന്നുവെന്ന പേരില്‍ അറബ് രാഷ്ട്രങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറുമായി അമേരിക്ക ഭീകരവിരുദ്ധ കരാര്‍ ഒപ്പിട്ടു. ഖത്തര്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനാണ് കരാറില്‍ ഒപ്പുവച്ചത്. ഖത്തറുമായി ബന്ധം വിച്ഛേദിച്ച അറബ് രാജ്യങ്ങളുടെ നേതാക്കളുമായി റെക്സ് ടില്ലേഴ്സന് നാളെ റിയാദില്‍ ചര്‍ച്ച നടത്തും. ഉപരോധത്തിനെതിരായ ഖത്തറിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ദോഹയില്‍ പറഞ്ഞു
കഴിഞ്ഞ മേയില്‍ റിയാദില്‍ നടന്ന ഉച്ചകോടിയുടെ തീരുമാനപ്രകാരമായിരുന്നു ഖത്തര്‍- അമേരിക്ക കരാറെന്ന് റെക്സ് ടില്ലേഴ്സന്‍ അറിയിച്ചു.ഭീകരര്‍ക്കെതിരായ നടപടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കരാറില്‍ ഒപ്പുവച്ചതെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.
റിയാദ് ഉച്ചകോടിയുടെ തീരുമാനപ്രകാരം ആദ്യം കരാര്‍ ഒപ്പിടുന്ന രാജ്യമാണ് ഖത്തര്‍. ഇതനുസരിച്ച് ഭീകരവിരുദ്ധ നടപടികള്‍ക്ക് ഖത്തറിന് അമേരിക്കന്‍ സഹായം ലഭിക്കും. ഖത്തറിനെ കേന്ദ്രമാക്കി ഇറാനെതിരെയുളള നീക്കമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ ഗള്‍ഫ് സന്ദര്‍ശനം ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് പുതിയ തീരുമാനം. ഉപരോധത്തിനെതിരെ ഖത്തര്‍ നിരത്തുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് റെക്സ് ടില്ലേഴ്സന്‍ പറഞ്ഞു.
ടില്ലേഴ്സനുമായി റിയാദില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉപരോധത്തിന്റെ കാരണങ്ങള്‍ അറിയിക്കുമെന്ന് സൗദി അടക്കമുളള രാജ്യങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിസന്ധി തുടരുന്നത് ഗുണകരമാകില്ലെന്നും മധ്യസ്ഥശ്രമം തുടരുമെന്നും കുവൈത്ത് അമീര്‍ വ്യക്തമാക്കി.