ബലൂചിസ്ഥാനിൽ രണ്ടു ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടതിനെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന ചൈനയെ തണുപ്പിക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരൻമാർ ഉൾപ്പെടെയുള്ള വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പാക്കിസ്ഥാൻ ശ്രമം തുടങ്ങി. 4,200ൽ അധികം പേർ അംഗങ്ങളായ പ്രത്യേക സുരക്ഷാ വിഭാഗത്തിനു പാക്കിസ്ഥാൻ രൂപം നൽകിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ലോകരാജ്യങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും പാക്കിസ്ഥാനെ ഉറ്റമിത്രമായി പരിഗണിക്കുന്ന രാജ്യമാണു ചൈന. ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ഉൾപ്പെടെ പാക്കിസ്ഥാനിൽ നടക്കുന്ന ഒട്ടേറെ വികസന പ്രവർത്തികൾക്കു ചൈന പണം മുടക്കുന്നുണ്ട്. മാത്രമല്ല, ഇതുൾപ്പെടെയുള്ള പദ്ധതികള്‍ക്കായി ഒട്ടേറെ ചൈനക്കാർ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്.
അതുകൊണ്ടുതന്നെ, ബലൂചിസ്ഥാനിൽ ചൈനക്കാരായ രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതിൽ ചൈനയ്ക്ക് കടുത്ത ആശങ്കയാണുള്ളത്. ചൈനീസ് പൗരൻമാരുടെ കൊലപാതകം പദ്ധതിയെ ബാധിക്കില്ലെന്നു ചൈന അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ചൈനയ്ക്കുള്ള നീരസം പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണു വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചു ചൈനയെ സമാധാനിപ്പിക്കാനുള്ള ശ്രമം.
ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരായ അധ്യാപകരെ പിന്നീടു ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണു ചൈനയെ ചൊടിപ്പിച്ചത്. ഈ സംഭവത്തിനു പിന്നാലെ അസ്താനയിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പാക്ക് പ്രധാനമന്ത്രി ഷരീഫുമായുള്ള പതിവു കൂടിക്കാഴ്ച പ്രസിഡന്റ് ഷി ചിൻപിങ് ഒഴിവാക്കിയിരുന്നു.
കസ്ഖ്സ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചൈനയിലെ മാധ്യമങ്ങളാകട്ടെ, ഷിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും ഷരീഫിന്റെ പേരു കടന്നുവന്നില്ല. ഇതോടെ അപകടം മണത്ത പാക്കിസ്ഥാൻ, ചൈനയെ മയപ്പെടുത്താനുള്ള നീക്കം ആരംഭിക്കുകയായിരുന്നു.
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ സുരക്ഷയ്ക്കായി മാത്രം 15,000ൽ അധികം സൈനികരെയാണു പാക്കിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക സേനാവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ചൈനക്കാരുടെ വിവരങ്ങൾ പ്രദേശിക സർക്കാരുകൾ ശേഖരിക്കാനാരംഭിച്ചതായും റിപ്പോർട്ടുണ്ട്.