മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ആയുധമാണ് അണുബോംബുകൾ. എന്നാൽ ഇതിനേക്കാൾ ഭീതിപ്പെടുത്തുന്ന ആക്രമണങ്ങളാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് നടക്കുന്നത്. ഒരു രാജ്യത്തിന്റെ എന്തും ഏതും രഹസ്യങ്ങൾ കുഞ്ഞൻ ഡിവൈസുകൾ ഉപയോഗിച്ച് ആക്രമിക്കാൻ കഴിയും. ആണവ പ്ലാന്റുകളും റിമോൾട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാരകായുധങ്ങൾ വരെ ഇപ്പോൾ ഹാക്ക് ചെയ്തു നിയന്ത്രിക്കാൻ കഴിയും. ഇത്തരം ആക്രമണങ്ങളുടെ വാർത്തകളാണ് ഓരോ ദിവസവും കേളക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ സൈബർ ആക്രമണ ഭീഷണിയിലാണ്.
ഗുരുതരമായ സൈബര്‍ ആക്രമണത്തിനു കാരണമായ, ഹൈജാക്ക് ചെയ്യപ്പെട്ട വെബ്ക്യാമുകള്‍ കഴിഞ്ഞ ദിവസം ചൈനീസ് കമ്പനി തിരിച്ചു വിളിച്ചിരുന്നു. ചൈനീസ് കമ്പനി ഹാങ്ഷു സിയോങ്മൈ ടെക്നോളജിയാണ് ഹാക്ക് ചെയ്യപ്പെട്ട ക്യാമുകള്‍ പിൻവലിച്ചത്. ട്വിറ്റര്‍, സ്‌പോട്ടിഫൈ, റെഡിറ്റ് തുടങ്ങിയ വെബ്‌സൈറ്റുകളെ വരെ ഇതു ബാധിച്ചിരുന്നു.
ഡസന്‍ കണക്കിന് പ്രധാന കമ്പനികളുടെ വിലാസങ്ങളും മറ്റുവിവരങ്ങളും നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനിയായ 'ഡിന്‍' ആയിരുന്നു ഹൈജാക്ക് ചെയ്തവരുടെ ടാര്‍ഗറ്റ്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന ഇന്റർനെറ്റ് ഡിവൈസുകൾ നിയന്ത്രണത്തിലെടുത്ത് ഉപയോഗപ്പെടുത്തിയാണ് വെബ്സൈറ്റുകള്‍ നശിപ്പിച്ചത്.
സിസിടിവി ക്യാമറകളുടെ ഭാഗങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണ് ഹാങ്ഷു സിയോങ്മൈ. അമേരിക്കയിൽ വില്‍പ്പനയ്ക്കുണ്ടായിരുന്ന ചില ഉൽപന്നങ്ങൾ തിരിച്ചു വിളിക്കാന്‍ പോവുകയാണെന്ന് കമ്പനിയുടെ മൈക്രോബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി വീണ്ടും തിരിച്ചു വരുമെന്നും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഡിഫോള്‍ട്ട് പാസ്‌വേര്‍ഡ് മാറ്റാത്തതായിരുന്നു പ്രധാനപ്രശ്‌നം. സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങളില്‍ നിന്നും തങ്ങളുടെ ഉൽപന്നങ്ങളെല്ലാം സംരക്ഷിതമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഡിവൈസുകള്‍ ജീവിതം കൂടുതല്‍ എളുപ്പവും ലളിതവുമാക്കുമെത്തിൽ സംശയമില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ആക്രമണം തെളിയിക്കുന്നത് ഇവയിലൂടെ ഹാക്കര്‍മാരിൽ നിന്നുള്ള ഭീഷണി എപ്രകാരം കൂടുന്നുവെന്നതാണ്. ഡിഡിഒഎസ് (Distributed Denial of Service) എന്നാണ് ഇത് അറിയപ്പെടുന്നത്.
കിഴക്കന്‍ യുഎസിൽ തുടക്കമിട്ട ഡിന്‍ ഡിഎൻഎസ് സേവനങ്ങൾക്കു നേരെയുള്ള ആക്രമണം രാജ്യാന്തരതലത്തില്‍ പടരാന്‍ പോകുന്ന സൈബർ ആക്രമണങ്ങളുടെ പുതിയ യുഗത്തെയാണ് കുറിക്കുന്നതെന്ന് സോഫോസ് സുരക്ഷാകേന്ദ്രത്തിലെ മുഖ്യ ഗവേഷകന്‍ ചെസ്റ്റര്‍ വിസ്‌ന്യൂസ്‌കി പറഞ്ഞു.
ട്വിറ്റര്‍, റെഡിറ്റ്, സ്‌പോര്‍ട്ടിഫൈ പോലെയുള്ള സുരക്ഷിത സേവനങ്ങളില്‍ പോലും കയറി നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അവ നാം കരുതുംപോലെ സ്മാര്‍ട്ടല്ലെന്ന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉപാധികളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മുന്നോട്ടു പോകുന്തോറും ഡിഫോള്‍ട്ട് പാസ്‌വേര്‍ഡ് ഒഴിവാക്കാനും ഇത്തരം ഉപകരണങ്ങളുടെ നിയന്ത്രണം ദൂരെ നിന്നായാലും സാധ്യമാക്കാനും ഇവ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുക വഴി സുരക്ഷാപാളിച്ചകള്‍ ഇല്ലാതാക്കാനും സാധിക്കണം.
കഴിഞ്ഞ ആഴ്ചയിലെ ആക്രമണത്തില്‍ ഏകദേശം 500,000 സ്മാര്‍ട്ട് സെക്യൂരിറ്റി ക്യാമറകള്‍ ആയിരുന്നു കംപ്യൂട്ടറുകളും മറ്റും ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ഇനിയുമുണ്ട് സുരക്ഷിതമല്ലാത്ത ഇത്തരം ദശലക്ഷകണക്കിന് സ്മാര്‍ട്ട് ഡിവൈസുകള്‍. മിക്കതും ചൈനയിൽ നിര്‍മിച്ചതാണ്.
'Mirai' code ഉപയോഗിച്ചാണ് ഈ ആക്രമണങ്ങളെല്ലാം നടത്തിയത്. വെബ് ക്യാമറകള്‍, റൗട്ടറുകള്‍, ഫോണുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ 'ബോട്ട്' ആക്കി മാറ്റാന്‍ Mirai' code നു സാധിക്കും. മാല്‍വെയറുകള്‍ വ്യാപിപ്പിക്കാനും DDoS ആക്രമണങ്ങള്‍ നടത്തുന്നതിനായി 'സൊംബി' നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കുന്നതിനും ലാക്സ് IoT ഡിവൈസുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇത്തരം ആക്രമണങ്ങളില്‍ ഭൂരിഭാഗവും ചൈന, യുഎസ് രാജ്യങ്ങളിലാണ് നടക്കുന്നത്. ഐപി അഡ്രസുകളുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണ്. കൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്സ്, റഷ്യ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സൈബർ ആക്രമണം ശക്തമാണ്. ചില കേസുകളില്‍ പ്രോക്‌സികള്‍ ഉപയോഗിക്കുന്നതിനാല്‍ ശരിയായ ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതിനു തടസ്സമാവാറുമുണ്ട്.
'ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, ഫിറ്റ്‌നസ് ട്രാക്കര്‍, റൗട്ടറുകള്‍, ഹോം സെക്യൂരിറ്റി സിസ്റ്റംസ്, സ്മാര്‍ട്ട് ടിവികള്‍, ബേബി മോണിറ്റര്‍, തുടങ്ങി ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട എന്തും ആക്രമണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടാം. എന്നാല്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഉപകരണങ്ങള്‍ ആണ് ഇതില്‍ ഏറ്റവും അപകടകാരി. ആളുകള്‍ക്ക് ഇങ്ങനെയുള്ള ആക്രമണങ്ങളെ കുറിച്ച് പൊതുവേ അവബോധം കുറവാണ്, 'നോർട്ടഎൻ ഇഎംഇഎ സുരക്ഷാ കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ നിക്ക് ഷോ പറയുന്നു.
ഇതാദ്യമായല്ല ഇത്തരം സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്. വീട്ടിലോ ഓഫീസിലോ ഇത്തരം സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അതീവ രഹസ്യങ്ങൾ കൊണ്ടുനടക്കുന്ന പെൻഡ്രൈവുകൾ പോലും പുറത്തുനിന്നുള്ളവർക്ക് ചോർത്താൻ കഴിയും. പ്രതിരോധ രഹസ്യങ്ങൾ പോലും ചില രാജ്യങ്ങളെങ്കിലും സൂക്ഷിക്കുന്നതും കൊണ്ടുനടക്കുന്നത് ഡിജിറ്റൽ ഡിവൈസുകളിലാണ്. ഇന്ത്യയുടെ അന്തർവാഹിനി രഹസ്യങ്ങൾ ചോർന്നത് പെൻഡ്രൈവിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മിക്ക ഡ്രൈവുകളും നിർമിക്കുന്നത് ചൈനീസ് കമ്പനികളാണ്.
സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരമായി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണം. ∙ സുരക്ഷിതമായ പാസ്‌വേര്‍ഡ് ഉപയോഗിക്കുക. നേരത്തെയുള്ള പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്. ∙ ആവശ്യമില്ലാത്ത ഫീച്ചറുകളും സേവനങ്ങളും ഉപേക്ഷിക്കുക. ∙ ഇപ്പോൾ ഉപയോഗത്തില്ലാത്ത IoT ഡിവൈസുകൾ ഓഫ് ചെയ്യുക. ∙ പ്രൈവസി സെറ്റിംഗ്‌സ് എപ്പോഴും ചെക്ക് ചെയ്യുക.