തങ്ങളുടെ പെൺമക്കളിലൊരാളെ തട്ടിക്കൊണ്ടുപോയി എന്നു കരുതി ഒരു സ്ത്രീയുടെ കണ്ണുകൾ സഹോദരന്മാർ ചൂഴ്ന്നെടുക്കുകയും പാദങ്ങൾ മുറിക്കുകയും ചെയ്തു! ഈ മാസം ഒന്നിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെടുന്നു. ലഹോറിൽ നിന്നു 400 കിലോമീറ്റർ അകലെ മുസാഫർഘറിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി സഹോദരന്മാരിൽ ഒരാൾ നേരത്തെ ഷറിഫാൻബീബി എന്ന സ്ത്രീക്കെതിരെ പരാതി നൽകിയിരുന്നു.
തുടർന്ന് മുഹമ്മദ് അഫ്സലും മുനീർ എന്ന മറ്റൊരു സഹോദരനും ചേർന്ന് അവരെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പാദങ്ങൾ മുറിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്യുകയാണുണ്ടായതെന്നു പൊലീസ് പറഞ്ഞു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ദുരഭിമാന പ്രശ്നമാണ് ഇതിലുള്ളതെന്നു പൊലീസ് കരുതുന്നു.