കൊറിയൻ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യുഎസ് ആണെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തരകൊറിയയുടെ ഉപ അംബാസഡർ. ഇത്തരം അപകടകരമായ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ഒരു ആണവ യുദ്ധം ഉണ്ടായേക്കാമെന്നും ഉപ അംബാസഡർ കിം ഇൻ റ്യോങ് ഭീഷണി മുഴക്കി. യുഎസ് സൈനിക നടപടി ആരംഭിച്ചാൽ ഏതറ്റംവരെ പോകാനും ഉത്തര കൊറിയ തയാറാണെന്നും വാർത്താസമ്മേളനത്തിൽ റ്യോങ് കൂട്ടിച്ചേർത്തു.
ഇത്രയും ഗൗരവകരമായ സംഭവികാസങ്ങൾ നടക്കുമ്പോൾ കൊറിയൻ ഉപഭൂഖണ്ഡത്തിലേക്ക് യുഎസിന്റെ വിമാനവാഹിനി കപ്പൽ ട്രംപ് ഭരണകൂടം വിന്യസിച്ചത് ഉത്തര കൊറിയയെ കീഴടക്കാമെന്ന യുഎസിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയുടെ തെളിവാണ്. യുഎസ് – ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങൾ തങ്ങളുടെ രാജ്യത്തിനുനേരെയുള്ള പ്രകോപനമായ യുദ്ധപരിശീലനമാണ്. ഇത്തരം സാഹചര്യങ്ങളെത്തുടർന്നാണ് ഉത്തരകൊറിയ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള സൈനിക ശേഷി വർധിപ്പിക്കുന്നത്.
ആഗോള സമാധാനവും സ്ഥിരതയുമാണ് യുഎസ് തകർക്കുന്നത്. പരമാധികാരമുള്ള മറ്റൊരു രാജ്യത്തെ അതിക്രമിച്ചു കടക്കുന്നതു ശരിയാണെന്ന ഗുണ്ടാസംഘങ്ങളുടെ ചിന്താരീതിയാണ് യുഎസ് പ്രയോഗിക്കുന്നത്. യുഎസിനെതിരെ ഏതു തരത്തിലെ യുദ്ധ പ്രതികരണത്തിനും ഉത്തര കൊറിയ തയാറാണ് – റ്യോങ് വ്യക്തമാക്കി.
അതേസമയം, ഉത്തര – ദക്ഷിണ കൊറിയകളുടെ ഇടയ്ക്കുള്ള സൈനികരഹിത മേഖല യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സന്ദർശിച്ചു മണിക്കൂറുകൾക്കകമാണ് റ്യോങ് വാർത്താസമ്മേളനം നടത്തിയത്. തങ്ങളുടെ സൈന്യത്തിന്റെ ശക്തിയെ പരീക്ഷിക്കരുതെന്ന് പെൻസ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.