അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ കാർ വൈകാതെ വൈറ്റ് ഹൗസിലെത്തും. ജനറൽ മോട്ടോർസ് നിർമിക്കുന്ന പുതിയ കാഡിലാക്കിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബോംബ് ആക്രമണത്തെയും രാസായുധത്തെയും ചെറുക്കാൻ കഴിയുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണു കാറിലുള്ളത്.
രണ്ട് വലിയ എസ്‌യുവികളേക്കാൾ നീളം വരും ട്രംപിന്റെ കാഡിലാക്കിന്. നിലവിലുള്ള ഔദ്യോഗിക വാഹനത്തിന്റെ നിറത്തിൽത്തന്നെയാകും പുതിയ വാഹനവും. ഒരു കാറിന് 1.2 ബ്രിട്ടിഷ് പൗണ്ടാണു വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10 കോടിക്കടുത്തു വരും. ഇതുപോലത്തെ 12 കാറുകളാണ് അമേരിക്കൻ പ്രസിഡന്റിന് ഉള്ളത്. വിവിധ രാജ്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് സന്ദർശം നടത്തുന്നതിനു മുന്നോടിയായി ഈ കാറുകളിലൊന്ന് അവിടേയ്ക്ക് അയയ്ക്കും. അതിലാകും പ്രസിഡന്റ് സഞ്ചരിക്കുക.
എട്ട് ടണ്ണാണ് ട്രംപിന്റെ പുതിയ വാഹനത്തിന്റെ ആകെ ഭാരം. എട്ട് ഇഞ്ചു കനം വരുന്ന സ്റ്റീൽ ഡോറാണു കാറിലുള്ളത്. ബോയിങ് 757 വിമാനത്തിന്റെ വാതിലിനുള്ള അതേ കനം. ജൈവ, രാസായുധ പ്രയോഗങ്ങളെ ചെറുക്കാൻതക്ക ശേഷിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്.
കാറിന്റെ ഡ്രൈവേഴ്സ് കംപാർട്ട്മെന്റിലെ ഡാഷ്ബോർഡുമായി ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നു. ഇതിലുള്ള കമ്യൂണിക്കേഷൻ സെന്റർ യുഎസ് സുരക്ഷാ ഏജൻസികളുടെ കമ്യൂണിക്കേഷൻ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഗ്ലാസിന് അഞ്ചു പാളികളുണ്ട്. കാറിന്റെ പിൻവശത്തെ ചില്ലുകൾ ട്രംപിനു മാത്രമേ താഴ്ത്താനും ഉയർത്താനും കഴിയൂ. ഇവിടെ പ്രത്യേക ഓക്സിജൻ സംവിധാനമുമ്ടാകും. പെന്റഗണുമായും വൈസ് പ്രസിഡന്റുമായും ബന്ധപ്പെടുന്നതിനുള്ള സാറ്റലൈറ്റ് ഫോൺ ട്രംപിന്റെ സീറ്റിലുണ്ട്. ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള ആയുധങ്ങൾ തുടങ്ങി ട്രംപിന്റെ രക്തഗ്രൂപ്പിൽപ്പെട്ട രക്തം പോലും മുൻകരുതലെന്ന നിലയിൽ കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടാകും.