ഒടുവിൽ ലണ്ടനിലെ ഇക്വഡോർ എംബസിയും സമ്മതിച്ചു-ജൂലിയൻ അസാൻജിന്റെ ഇന്റർനെറ്റ് കണക്‌ഷൻ തങ്ങൾ തന്നെയാണ് വിച്ഛേദിച്ചത്. അതുപക്ഷേ അമേരിക്കയുടെ ആവശ്യപ്രകാരമൊന്നുമല്ല. മറിച്ച് അമേരിക്കൻ ഇലക്‌ഷൻ അട്ടിമറിക്കാൻ അസാൻജ് ശ്രമിക്കുന്നുവെന്നു തോന്നിയതു കൊണ്ടാണ്. കുറച്ചു ദിവസം കഴിയുമ്പോൾ ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. അപ്പോഴും അതെന്നാണെന്നു പറയുന്നില്ല. മാത്രവുമല്ല അസാൻജ് എവിടെയാണെന്നും ആരും പറയുന്നില്ല. കരുതൽ തടങ്കലിലാണെന്നു പറയുമ്പോൾതന്നെ വിക്കിലീക്ക്സിൽ ഹിലറി ക്ലിന്റനെതിരെ രേഖകൾ അനുസ്യൂതം പ്രവഹിക്കുന്നുണ്ട്. വിക്കിലീക്ക്സിന്റെ ട്വിറ്റർ അക്കൗണ്ടിലും ഇടയ്ക്കിടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നു. അതിനിടെ ട്വിറ്ററിൽത്തന്നെ മറ്റൊരു അഭ്യൂഹവും പരക്കുന്നുണ്ട്. അസാൻജിന്റെ ആരാധകരാണ് നടിയും മോഡലുമായ പമേല ആൻഡേഴ്സനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അസാൻജിന് പമേല വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നതാണ് അദ്ദേഹത്തിന്റെ അഭാവം സംബന്ധിച്ച ‘കൺസ്പിരസി തിയറി’കളിലൊന്ന്. ‘തിയറിസ്റ്റുകൾ’ അതിന് ചില കാരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.
പമേല എന്തിനാണു വന്നത്?
അസാൻജിന്റെ ഇന്റർനെറ്റ് ബന്ധമെല്ലാം വിച്ഛേദിക്കുന്നതിനു മുൻപ് വൻ വാർത്തയായിരുന്നത് പമേലയുടെ ലണ്ടൻ സന്ദർശനമായിരുന്നു. ഇക്കഴിഞ്ഞ 15നാണ് ഇക്വഡോർ എംബസിയിലെത്തി അവർ അസാൻജിനെ നേരിട്ടു കണ്ടത്. അസാൻജിനെ അവസാനമായി ജീവനോടെ കണ്ട സെലിബ്രിറ്റിയും പമേലയാണ്. ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചു. ആ ഭക്ഷണമാണിപ്പോൾ പൊല്ലാപ്പായതും. പമേല അസാൻജിനു നൽകിയ വെജിറ്റബിൾ സാൻവിച്ചിൽ വിഷമായിരുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന ട്വീറ്റുകൾ. യുകെയിലെ പ്രശസ്ത സാൻവിച്ച് ശൃംഖലയായ പ്രെറ്റ മാൻജെയിൽ നിന്നുള്ളതായിരുന്നു ഭക്ഷണം. ലഞ്ചും കുറച്ച് സ്നാക്സുമായിരുന്നു കൊണ്ടുപോയതെന്നാണ് വാർത്താഏജൻസിയായ യുകെ പ്രസ് അസോസിയേഷനോട് അവർ പറഞ്ഞത്. അതും മുഴുവൻ വെജിറ്റേറിയൻ വിഭവങ്ങൾ. താൻ അസാൻജിന്റെ ആരാധികയാണെന്നും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും ആശങ്കകളുള്ളതുകൊണ്ടാണ് സന്ദർശിച്ചതെന്നും പമേല വ്യക്തമാക്കി. വൈകാതെ അസാൻജ് ‘അദ്ഭുതകരമായി’ പുറത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞു. പക്ഷേ വാർത്താഏജൻസിയോടു തന്നെ പമേല മറ്റൊന്നും പറഞ്ഞു-താൻ കൊണ്ടുവന്ന ഭക്ഷണം അസാൻജിന് അത്രയ്ക്ക് ഇഷ്ടമായില്ലെന്ന്. വെജിറ്റേറിയൻ ഭക്ഷണമൊക്കെ തന്ന് തന്നെ കഷ്ടപ്പെടുത്തിക്കളയല്ലേയെന്നാണത്രേ അദ്ദേഹം പറഞ്ഞത്. ഏതാനും സമ്മാനങ്ങളും പമേല അസാൻജിനു കൈമാറി.
നാൽപത്തിയൊൻപതുകാരിയായ പമേല വെജിറ്റേറിയൻ ഉൽപന്നങ്ങളുടെ പ്രചാരക കൂടിയാണ്. അതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു സന്ദർശനം. അസാൻജിന് പമേല വിഷം കൊടുത്ത കാര്യമൊന്നും അധികമാരും വിശ്വസിക്കുന്നില്ല. പക്ഷേ പമേല യാത്രപറഞ്ഞു പോയതിനു തൊട്ടുപുറകെയാണ് അസാൻജിന്റെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. അതോടെ #freeAssange എന്ന ഹാഷ്ടാഗുമായി ആരാധകർ നടത്തുന്ന നെറ്റ്‌ലോകത്തെ ആശയസമരവും ശക്തമായി. അതിന്റെയൊപ്പമാണ് #PamAnderson #poison എന്നീ ഹാഷ്ടാഗുകളോടെ പമേലയ്ക്കെതിരെയുള്ള ആക്രമണവുമെത്തിയത്. വിക്കിലീക്ക്സിന്റെ ട്വിറ്റർ അക്കൗണ്ടിൽ 64 അക്കങ്ങളും അക്ഷരങ്ങളുമടങ്ങിയ കോഡുകൾ കൂടി വന്നതോടെ ആരാധകർ ഉറപ്പിച്ചു. അസാൻജിന് എന്തോ അപകടം പറ്റിയിരിക്കുന്നു. നേരത്തേ പലർക്കായി അയച്ചിട്ടുള്ള രഹസ്യഡേറ്റ ഫയൽ തുറക്കാനുള്ള ‘കീ’ ആയിരുന്നത്രേ ആ കോഡുകൾ. അല്ലെന്നോ ആണെന്നോ വ്യക്തമല്ല. ഒരുപക്ഷേ ഡേറ്റ സുരക്ഷിതമാണെന്നതിന് മറ്റുള്ളവർക്ക് നൽകുന്ന ‘വെരിഫിക്കേഷൻ’ പോലുമാകാം അത്.
ആ അദ്ഭുതം’ എന്താണ്?
ലണ്ടനിലെ ഡിബേറ്റിങ് കൂട്ടായ്മയായ ഓക്സ്ഫഡ് യൂണിയനിൽ പ്രസംഗിക്കാനായിട്ടായിരുന്നു പമേല വന്നത്. ‘പോണോഗ്രഫി’ക്കെതിരെയായിരുന്നു പ്രസംഗം. അതിനു ശേഷം ഫാഷൻ ഡിസൈനറായ വിവിയൻ വെസ്റ്റുവുഡിനൊപ്പം അസാൻജിനെ കാണാനായിരുന്നു തീരുമാനം. പക്ഷേ പമേലയുടെ വരവ് സംബന്ധിച്ച ദിവസത്തിലെ ആശയക്കുഴപ്പം കാരണം അവസാന നിമിഷത്തിൽ വിവിയന് എത്താനായില്ല. പമേല തനിച്ചാണ് അസാൻജിനെ കണ്ടത്. പമേലയുടെ പുതിയ ട്രസ്റ്റ് സംബന്ധിച്ച് ചില ഉപദേശങ്ങളും അവർ വിക്കിലീക്കീസ് സ്ഥാപകനോട് ചോദിച്ചതായും വിവിയൻ പറയുന്നു. അവസാന നിമിഷത്തിലുള്ള വിവിയന്റെ പിന്മാറ്റവും കൺസ്പിരസി തിയറിസ്റ്റുകളുടെ വാദത്തിന് ചൂടു പകർന്നിട്ടുണ്ട്. എന്തെങ്കിലും ‘അദ്ഭുതം’ സംഭവിച്ച് അസാൻജ് രക്ഷപ്പെടുമെന്ന് പറഞ്ഞതും ആരാധകരിൽ പമേലയ്ക്കു നേരെയുള്ള സംശയം ശക്തമാക്കിയിരുന്നു. മരണമാണ് ആ ‘അദ്ഭുത’മെന്നാണ് അവരുടെ പേടി.
വിക്കിലീക്ക്സിന്റെ രണ്ട് വനിതാവൊളന്റിയർമാരെ പീഡിപ്പിച്ചെന്നാരോപിച്ച് സ്വീഡൻ അസാൻജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. തുടർന്നാണ് നാലു വർഷം മുൻപ് ഇക്വഡോർ എംബസിയിൽ അഭയം പ്രാപിച്ചത്. പുറത്തിറങ്ങിയാൽ ലണ്ടൻ പൊലീസ് പിടികൂടും. അസാൻജ് തങ്ങളെ തേടി വന്നത് വൻ അംഗീകാരമായാണ് തുടക്കത്തിൽ ഇക്വഡോർ കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലെന്താണെന്നതു വ്യക്തമല്ല. യുഎസിന്റെ നിർദേശപ്രകാരം പമേല അസാൻജിനെ കൊലപ്പെടുത്തിയെന്ന ആരോപണം പാശ്ചാത്യമാധ്യമങ്ങളു വൻപ്രാധാന്യത്തോടെ വാർത്തയാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ പക്കൽ പോലും അസാൻജിന്റെ പുതിയ ചിത്രങ്ങളില്ല, ആകെയുള്ളത് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും. എന്തായാലും എംബസിയിലെ ചില്ലുജാലകത്തിനപ്പുറത്ത് അസാൻജിന്റെ മുഖം കാണുന്നതുവരെയെങ്കിലും ഈ ആരോപണം നിലനിൽക്കുന്നുവെന്നതാണു സത്യവും.