പ്രകോപനങ്ങൾ തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു പരോക്ഷ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണകൂടവും പ്രസിഡന്റുമാരും 25 വർഷമായി ഉത്തരകൊറിയയോട് ചർച്ച നടത്തുന്നു. പലതവണ കരാറുകൾ ഒപ്പുവച്ചു. ധാരാളം പണം നൽകിയിട്ടുണ്ട്. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കരാറുകൾ മഷിയുണങ്ങുന്നതിനു മുൻപ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവർ. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക – സൈനിക നീക്കമെന്ന സൂചന നൽകി ട്രംപ് പറഞ്ഞു.
ഉത്തര കൊറിയയുടെ മിസൈലുകൾ തടയുന്നതിനോ ആണവ പരീക്ഷണങ്ങൾ തടയുന്നതിനോ യുഎസ് ഇതുവരെ കർശന നടപടികളൊന്നുമെടുത്തിട്ടില്ല. എന്നാൽ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാൻ, ഉത്തര കൊറിയ, ഇസ്‍ലാമിക് സ്റ്റേറ്റ് വിഷയങ്ങളിൽ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുൻപേയുള്ള ശാന്തതയാണ് യുഎസിന്റേതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഉത്തര കൊറിയെന്നു പോങ്ങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെന്റ് അംഗങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയൻ തലസ്ഥാനത്ത് ഇതുമായി ബന്ധമുള്ള പലരുമായി സംസാരിച്ചെന്നും ചില രൂപരേഖകൾ കണ്ടെന്നും സംഘം പറഞ്ഞു.
ഭരണകക്ഷിയായ കൊറിയൻ തൊഴിലാളി പാർട്ടിയുടെ സ്ഥാപകദിനത്തിൽ പരീക്ഷണം നടന്നേക്കുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോർമുനയുള്ള മിസൈൽ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.