ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് സൈന്യം തിരികെ പിടിച്ചു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നഗരം മോചിപ്പിച്ചത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നേരിട്ടെത്തിയാണ് വിജയപ്രഖ്യാപനം നടത്തിയത്.
യുഎസ് സഖ്യസേനയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സൈനിക നീക്കമാണ് വിജയം കണ്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആസ്ഥാനമായിരുന്നു മൊസൂള്‍. മൊസൂളിലെ അൽ നൂറി പള്ളി പള്ളിയിൽനിന്നാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി 2014ല്‍ സ്വയം ഖലീഫയാക്കി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരടക്കം നിരവധിപേരെ തടവിലാക്കി. തിക്രിത്തില്‍ നിന്ന് രക്ഷപെട്ട മലയാളി നഴ്സുമാരും മൊസൂളില്‍ കുടുങ്ങിയിരുന്നു. പോരാട്ടം കനത്തതോടെ ഐഎസ് ക്രൂരതയും അതിരുവിട്ടു. സാധാരണക്കാരെ മനുഷ്യകവചമാക്കിയും ചാവേര്‍ സ്ഫോടനങ്ങളിലൂടെയും ഭീകരര്‍തിരിച്ചടിച്ചു. ഗ്രാൻഡ് അൽ നൂറി മസ്ജിദ് തകർത്തു. പൗരാണിക എടുപ്പുകള്‍ തച്ചുടച്ചു. സഖ്യസേനയുടെ ആക്രമണത്തിലും ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ജൂണ്‍ അവസാനത്തോടെ സാധാരണക്കാരെ പരമാവധി സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ സൈന്യത്തിവായി. നാലുവശവും വളഞ്ഞ ഇറാഖി സൈന്യം ഭീകരരെ കൊന്നൊടുക്കി. മോചിതമായെങ്കിലും ടൈഗ്രിസ് നദിയുടെ തീരത്തെ മനോഹരമായ പൗരാണിക നഗരം വെറും മണ്‍കൂനയായി മാറി.