അവസാന നിമിഷമെത്തിയ ഇ മെയ്ല്‍ ചോര്‍ത്തല്‍ വിവാദത്തോടെ ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പോരാട്ടം കടുത്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന് എന്‍ മാര്‍ഷെ പാര്‍ട്ടി് ആരോപിച്ചു. കടുത്ത ദേശീയവാദി മരീന്‍ ലെ പെന്നിനെക്കാള്‍ ബഹുദൂരം മുന്നിലാണ് എന്‍ മാര്‍ഷെ സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മക്രോന്‍.
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളെ ഒാര്‍മിപ്പിക്കുംവിധമാണ് ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. വ്ലാഡിമിര്‍ പുടിന്‍റെയും ഡോണള്‍ഡ് ട്രംപിന്‍റെയും ഇഷ്ടക്കാരിയായ മരീന്‍ ലെ പെന്നിനു വേണ്ടി റഷ്യന്‍ അട്ടിമറി നീക്കങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍ മാര്‍ഷെയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും ഇമ്മാനുവേല്‍ മാക്രോനിന്‍റെ സ്വകാര്യ ഇമെയിലിലും ഹാക്കര്‍മാര്‍ കടന്നത്. മാക്രോനിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകകയാണ് ഇഎം ലീക്ക്സ് എന്ന വെബ്സൈറ്റ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി.
പക്ഷേ വിജയമുറപ്പിച്ച മാക്രോനിന് ഈ പ്രചരണങ്ങള്‍ കനത്ത തിരിച്ചടിയായി. റഷ്യയുടെ യുക്രൈന്‍ ഇടപെടലുകളെ എതിര്‍ക്കുന്ന മാക്രോന്‍ ക്രെംലിന്‍റെ കണ്ണിലെ കരടാണ്. അതേസമയം യൂറോപ്യന്‍ യൂണിയനെ എതിര്‍ക്കുകയും ഇസ്്ലാം വിരുദ്ധത മുഖ്യപ്രചാരണായുധമാക്കുകയും ചെയ്ത മരീന്‍ അഭിപ്രായ സര്‍വെകളില്‍ ഇപ്പോഴും മക്രോനിനെക്കാള്‍ ഏറെ പിന്നിലാണ്.എന്നാല്‍ പാരീസ് ഭീകരാക്രമണവും അഭയാര്‍ഥി പ്രവാഹവും മരീന്‍റെ പാര്‍ട്ടിയുടെ ജനസമ്മതിയേറാന്‍ കാരണമായിട്ടുണ്ട്.