ലോകത്തിലെ ആരുടെയും സ്മാർട്ഫോണുകളും വാട്ട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളും എപ്പോൾ വേണമെങ്കിലും ചോർത്താവുന്ന ഹാക്കിങ് സംവിധാനങ്ങൾ സിഐഎയുടെ കൈവശമുണ്ടെന്ന് വിക്കിലീക്സ്. യുഎസ് ചാരസംഘടനയായ സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോർത്തലെന്ന് അവകാശപ്പെട്ടാണു വിക്കിലീക്ക്സ് വിവരങ്ങൾ പുറത്തുവിട്ടത്. ‘ഇയർ സീറോ’ എന്ന പേരിൽ പുറത്തിറക്കിയ ചോർത്തൽ രേഖകളുടെ പരമ്പരയിൽ ‘വോൾട്ട് 7’ എന്നു പേരിട്ടാണ് 8,761 പേജുള്ള രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.
‘ഗ്ലോബൽ കവേർട്ട് ഹാക്കിങ് പ്രോഗ്രാം’ എന്ന പേരിലുള്ള സിഐഎ പദ്ധതിയുടെ വിശദാംശങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ, ഗൂഗിളിന്റെ ആൻഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിൻഡോസ്, സാംസങ് ടിവി തുടങ്ങിയവയെ ഹാക്ക് ചെയ്യാനും മറ്റുമുള്ള സംവിധാനങ്ങൾ സിഐഎയുടെ പക്കലുണ്ട്. ഹാക്ക് ചെയ്യുക മാത്രമല്ല, ഇവ ഓൺ ചെയ്തു സ്ഥലം കണ്ടെത്താനും ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും സിഐഎയുടെ മൊബൈൽ ഡിവൈസസ് ബ്രാഞ്ചിനു കഴിയും.
ഫോണിന്റെ ക്യാമറകളും മൈക്രോഫോണുകളും ഉടമസ്ഥൻ അറിയാതെ സിഐഎയ്ക്കു പ്രവര്‍ത്തനസജ്ജമാക്കാനാകും. വാട്ട്സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം, വെയ്ബോ, കോൺഫൈഡ്, ക്ലോക്ക്മാന്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ എൻക്രിപ്ഷൻ നടക്കുന്നതിനു മുൻപേതന്നെ ഇവർക്കു ഹാക്ക് ചെയ്യാനാകും. 2013–2016 കാലഘട്ടത്തിലെ രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടിരിക്കുന്നത്. സൈബർ ആയുധങ്ങളുടെ സുരക്ഷ, നിർമാണം, ഉപയോഗം തുടങ്ങിയവയുടെ ജനാധിപത്യ നിയന്ത്രണത്തെക്കുറിച്ചു പൊതു ചർച്ച നടക്കണമെന്നാണ് ആഗ്രഹമെന്ന് വിക്കിലീക്സിന് ഈ വിവരങ്ങൾ എത്തിച്ചുകൊടുത്തവർ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, രേഖകൾ ശരിയാണോ എന്നു ആധികാരികമായി പരിശോധിക്കാനായിട്ടില്ലെന്നും പ്രാഥമിക പരിശോധനകളേ നടത്തിയിട്ടുള്ളെന്നും വിക്കിലീക്സ് വെളിപ്പെടുത്തി.