യുഎസിന്റെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട് എഴുമാസം തികഞ്ഞതേയുള്ളൂ. റഷ്യയുമായുള്ള ട്രംപിന്റെ ബന്ധങ്ങളെപ്പറ്റിയും ചോദ്യങ്ങളുയർന്നു തുടങ്ങിയിരിക്കുന്നു. റഷ്യൻ ഹാക്കർമാരുടെ സഹായത്തോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെന്നു പോലും റിപ്പോർട്ടുകളുണ്ടായി. എന്നാൽ അതിനെ സാധൂകരിക്കാൻ തക്ക തെളിവുകളൊന്നും ലഭിച്ചിരുന്നുമില്ല. അതിനിടെയാണ് ഏറ്റവും പുതിയ ഇന്റലിജന്റ്സ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. യുഎസിലെ 39 സ്റ്റേറ്റുകളിലെ വോട്ടിങ് സംവിധാനം തകിടം മറിക്കാനായി റഷ്യൻ ഹാക്കർമാർ ശ്രമിച്ചു എന്നതാണത്. നേരത്തേ കരുതിയിരുന്നതിനെക്കാളും ഇരട്ടിയിലേറെ സ്റ്റേറ്റുകൾ ആക്രമിക്കപ്പെട്ടു എന്നാണ് അന്വേഷണത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപേ നടന്ന ഹാക്കിങ് ശ്രമങ്ങൾ അമേരിക്ക തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളെടുത്തിരുന്നു. തുടർന്ന് ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി റഷ്യയോട് അതീവരഹസ്യമായി ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു അന്നത്തെ പ്രസിഡന്റ് ഒബാമ. ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർക്ക് നേരിട്ട് രഹസ്യസംഭാഷണത്തിന് അവസരമൊരുക്കുന്ന ‘റെഡ് ഫോൺ’ സംവിധാനത്തിലൂടെയായിരുന്നു ഈ ആശയവിനിമയം നടത്തിയത്. ഹാക്കിങ് നടപടികൾ തുടർന്നാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഒബാമ മുന്നറിയിപ്പു നൽകി. തങ്ങളുടെ കൈവശമുള്ള തെളിവുകളും കൈമാറി. എന്നാൽ കൂടുതൽ രേഖകൾ കൈമാറണമെന്നും സംഭവത്തെപ്പറ്റി തങ്ങൾ അന്വേഷിക്കാമെന്നുമായിരുന്നു റഷ്യയുടെ പ്രതികരണം.
വോട്ടർമാരുടെ വിവരങ്ങളടങ്ങിയ ഡേറ്റ ബേസും പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും ഹാക്ക് ചെയ്യപ്പെട്ടതായി ‘ബ്ലൂംബെർഗ്’ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. ക്യാംപെയിനു വേണ്ടി ചെലവഴിക്കപ്പെട്ട തുകയുടെ വിവരങ്ങൾ ഒരു സ്റ്റേറ്റിൽ നിന്നെങ്കിലും ചോർത്തപ്പെട്ടിട്ടുണ്ട്. ഇല്ലിനോയ്സിലാകട്ടെ എല്ലാം ഒരുപിടി കടന്നുപോയി. അവിടെ വോട്ടർമാരുടെ ഡേറ്റയിലെ വിവരങ്ങൾ ഇല്ലാതാക്കാനും തിരുത്താനുമുള്ള ശ്രമങ്ങളാണു നടന്നത്. ഒന്നരക്കോടി വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ ഡേറ്റബേസാണ് ഹാക്കർമാർക്കു ലഭിച്ചത്. അതിൽത്തന്നെ 90,000 റെക്കോർഡുകളിലും കടന്നുകയറ്റമുണ്ടായതായും അന്വേഷകർ പറയുന്നു.
ഇതിനിടെയാണ് ‘ദി ഇന്റർസെപ്റ്റ്’ പോർട്ടലിന് അമേരിക്കയുടെ നാഷനൽ സെക്യൂരിറ്റി ഏജൻസി രേഖകൾ ചോർന്നു കിട്ടിയത്. അതിലുമുണ്ടായിരുന്നു അമേരിക്കയ്ക്കു നേരെ റഷ്യ നടത്തിയ സൈബർ ആക്രമണത്തിന്റെ വിവരങ്ങൾ. യുഎസ് വോട്ടിങ്ങിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്ന കമ്പനിക്കു നേരെയായിരുന്നു ആക്രമണമെന്ന് രേഖകളിൽ വ്യക്തമാണ്. മാത്രവുമല്ല ഇ–മെയിൽ വഴി ‘ഫിഷിങ്’ നടത്തി നൂറിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യാനുമുണ്ടായി ശ്രമം. ഇതിനെല്ലാം പിന്നിൽ സഹായിച്ചതെന്നു കരുതുന്ന റിയാലിറ്റി വിന്നർ എന്ന ഇരുപത്തിയഞ്ചുകാരൻ അടുത്തിടെ യുഎസിൽ പിടിയിലായിരുന്നു.
ഓരോ സ്റ്റേറ്റിലും വിഭിന്നമാണ് യുഎസിന്റെ വോട്ടിങ് സംവിധാനം. അതിനാലാണ് റഷ്യൻ ഹാക്കർമാർ ‘ലോക്കൽ കംപ്യൂട്ടറുകളെ’ തിരഞ്ഞുപിടിച്ച് ലക്ഷ്യമിട്ടതും. വോട്ടിങ് പ്രക്രിയയെ മന്ദഗതിയിലാക്കാനും തിരഞ്ഞെടുപ്പിനെത്തന്നെ തുരങ്കം വയ്ക്കാനുമാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്നും അന്വേഷകർ പറയുന്നു. കഴിഞ്ഞ വർഷം തന്നെ പല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ചുമതലയുള്ള വെബ്സൈറ്റുകളിലേക്കും ഹാക്കിങ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൃത്യസമയത്തു തന്നെ ഇത് തിരിച്ചറിഞ്ഞതിനാൽ വേണ്ട മുൻകരുതലുകളെടുക്കാനും സാധിച്ചു. അതേസമയം തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഹാക്കർമാർക്കായിട്ടില്ല എന്നാണ് ഇപ്പോഴും കരുതുന്നത്.
ഇപ്പോഴത്തെ യുഎസ് ഭരണകൂടവും റഷ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി യുഎസ് സെനറ്റ് ഇന്റലിജന്റ്സ് കമ്മിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. റഷ്യയുടെ സൈബർ ഇന്റലിജന്റ്സ് വിഭാഗമായ ജിആർയു ആണ് ഹാക്കിങ്ങിന്റെ കാര്യത്തിൽ സംശയത്തിന്റെ നിഴലിലുള്ളത്. വോട്ടെടുപ്പിനാവശ്യമായ സോഫ്റ്റ്‌വെയർ നൽകുന്ന ഫ്ലോറിഡയിലെ വിആർ സിസ്റ്റംസ് എന്ന കമ്പനിയെ ലക്ഷ്യമിട്ടതും ജിആർയു ആണെന്നാണ് കരുതുന്നത്. 122 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നേരെ ‘ഫിഷിങ് അറ്റാക്ക്’ നടത്തിയതും ഇവരാകാം. എന്നാല്‍ ഇതുവഴി ഏതെങ്കിലും കംപ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതിന് കൂടുതൽ രേഖകൾ പുറത്തുവരണം.
പക്ഷേ അമേരിക്കയുടെ വോട്ടിങ് സമ്പ്രദായത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാമെന്നതിനാലാണ് ഒബാമ ഭരണകൂടം ആ രേഖകൾ പുറത്തുവിടാതിരുന്നതെന്നും ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്യുന്നു. എന്നെങ്കിലും ചോർന്ന് പുറത്തെത്തും വരെ ഇതെല്ലാം രഹസ്യമായിത്തന്നെ തുടരുകയും ചെയ്യും. അപ്പോഴും എഫ്ബിഐയുടെ മുൻതലവൻ ജയിംസ് കോമി പറഞ്ഞൊരു കാര്യം മനസ്സിലുണ്ടാകണം– ‘റഷ്യൻ ഹാക്കര്‍മാർ അമേരിക്കയ്ക്കു പിന്നാലെത്തന്നെയുണ്ട്, അവർ നമ്മളെ വിട്ടുപോകില്ല’ എന്ന വാക്കുകൾ.
കൂടുതൽ വാർത്തകൾക്ക്