അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു. വാർവിക് ഷെയറിലെ ഹോട്ടൽ, മിഡ്‍ലാൻഡിലെ വസതികൾ എന്നിവയടക്കമുള്ളവയിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. 6.7 ബില്യൺ അമേരിക്കൻ ഡോളറാണ് ദാവൂദിന്റെ ആസ്തിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദര്‍ശിച്ചപ്പോൾ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട രേഖകൾ ബ്രിട്ടന് കൈമാറിയിരുന്നു.
നേരത്തെ ബ്രിട്ടൻ പുറത്തിറക്കിയ സാമ്പത്തിക ഉപരോധപ്പട്ടികയിൽ ദാവൂദിന്റെ പേരുമുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നടപടിയെന്നാണ് സൂചന. പട്ടികയിലുള്ള ഏക ഇന്ത്യക്കാരനാണ് ദാവൂദ്. 2003 ൽ ആണ് ബ്രിട്ടൻ ദാവൂദിന് മേൽ ആദ്യമായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത്.
യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദാവൂദിന് സാമ്പത്തിക ഇടപാടുകളുണ്ട്. യുകെയിൽ മാത്രമായി ദാവൂദിന്റെ ആസ്തി ഏകദേശം 450 മില്യൺ ഡോളറാണ്. വിവിധ രാജ്യങ്ങളിൽ അമ്പതോളം വസ്തുക്കളും ഇയാളുടെ പേരിലുണ്ട്. 1993ൽ മുംബൈ ബോംബ് സ്ഫോടനത്തിൽ മുഖ്യപ്രതിയായ ശേഷം ദാവൂദ് പാക്കിസ്ഥാനിലാണെന്നാണ് വിവരം.