ഡോണിനെ പിടികൂടൂന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ടയെന്നാണ് ബോളിവുഡ് അടക്കം പറയുന്നത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ െഎ.എസ്.െഎയുടെ സംരക്ഷണയിലുള്ള മുംബൈ അധോലോകത്തിലെ യഥാര്‍ഥ ഡോണ്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയുടെ വലയിലാകുമോയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ദാവൂദിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുകയും പ്രവചിക്കുകയുമൊക്കെ ചെയ്യുന്നത്.
21 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ദാവൂദിന്‍റെ സ്വത്തുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തയിടെ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്ക്കര്‍ താനെയില്‍ അറസ്റ്റിലാവുകയും ചെയ്തു. 1993 ല്‍ മുംബൈയിലെ 12 പ്രധാനകേന്ദ്രങ്ങളില്‍ രണ്ടു മണിക്കൂറിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1993 ലെ സ്ഫോടനക്കേസില്‍ താഹിര്‍ മെര്‍ച്ചന്‍റിനും ഫിറോസ് ഖാനും വധശിക്ഷ വിധിച്ചു. അബു സലേമിനും കരീമുള്ള ഖാനും ജീവപര്യന്ത്യം. സ്ഫോടനങ്ങളുടെ സൂത്രധാരനായിരുന്ന ദാവൂദിനെ പിടികൂടിയാല്‍ മാത്രമേ ഇരകള്‍ക്ക് നീതി ഉറപ്പാകൂ. ബോളിവുഡിനെ പിന്‍സീറ്റിലിരുന്ന് നയിച്ച പണം കൊണ്ട് ശക്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ദി കമ്പനി തലവനെ പിടികൂടുകയെന്നത് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം യാഥാര്‍ഥ്യമാണോ?
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ബിസിനസുകാരൻ നൽകിയ പരാതിയിലാണു നടപടി. ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.താനെ ആന്റി എക്സ്റ്റോർഷൻ സെൽ ചോദ്യംചെയ്തുവരുന്നു. മുംബൈയിലെ ഭൂമി ഇടപാടുകളിൽ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയർത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസിൽ പ്രതിയായിരുന്നു ഇക്ബാൽ കസ്കർ. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്നു പറഞ്ഞു 2007ൽ കോടതി വിട്ടയച്ചു.
എന്നാൽ ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി കേന്ദ്രവുമായി ധാരണയിലെത്താൻ ചർച്ചകൾ നടക്കുകയാണെന്നും മഹാരാഷ്ട്ര നവനിർമാണ സേന(എംഎൻഎസ്) തലവൻ രാജ് താക്കറെ ആരോപിക്കുന്നു. ‘അംഗവൈകല്യം സംഭവിച്ച അവസ്ഥയിലാണ് ദാവൂദ് ഇബ്രാഹീം ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് അയാൾക്ക് അതീവ ആഗ്രഹമുണ്ട്. ഇതിനു വേണ്ടി കേന്ദ്രവുമായി ‘വിലപേശൽ’ ചർച്ചകളും സജീവമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദാവൂദ് ഇന്ത്യയിലേക്കു തിരിച്ചെത്തും. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രം കാത്തിരിക്കുന്നത്. തമാശ പറയുന്നതല്ല. വൈകാതെ എല്ലാവർക്കും ഇക്കാര്യം ബോധ്യമാകും’– രാജ് താക്കറെ പറഞ്ഞു.
ദാവൂദ് ഇബ്രാഹീമിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും ശ്രമമെന്നും രാജ് പറഞ്ഞു. ഓഗസ്റ്റിൽ സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. യുകെ ട്രഷറി വകുപ്പ് പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്. ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു.
ഇനി ഇതിനോട് ചേര്‍ത്തുപറയേണ്ട നീതിയുടെ മറ്റൊരു വശമുണ്ട്. ബാബറി മസ്ജിദ് പൊളിച്ചതിനുശേഷം മുംബൈയുടെ തെരുവുകളില്‍ അക്രമം നടത്താന്‍ അണികളോട് ആഹ്വാനം ചെയ്തത് ശിവസേന തലവന്‍ ബാല്‍ താക്കറെയാണ്. 1992 _93 കാലത്തെ കലാപത്തിന് ഉത്തരവാദിയെന്ന് ശ്രീ കൃഷ്ണ കമ്മിഷന്‍ കണ്ടെത്തിയ വ്യക്തിയാണ് ബാല്‍ താക്കറെ. മുംബൈ കലാപങ്ങള്‍ക്ക് മറുപടിയായി സ്ഫോടനങ്ങളുണ്ടായി. പിന്നീട് മഹാരാഷ്ട്രയുടെ അധികാരം കൈയ്യാളിയതും മരണശേഷം ദേശീയപതാകയില്‍ പൊതിഞ്ഞ് ആദരിച്ചതും ഈ താക്കറെയെയാണ്.