ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇക്കാര്യത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എപ്പോൾ വേണമെന്നാണു തീരുമാനിക്കേണ്ടതെന്നും രാജ്നാഥ് പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
പാക്ക് അധിനിവേശ കശ്മീരിൽ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്നും രാജ്നാഥ് സിങ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. പാക്കിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ്. നല്ല മാറ്റമാണ് അവരിൽനിന്നും ഉണ്ടാകുന്നതെങ്കിൽ അത്തരം (മിന്നലാക്രമണം) സംഭവങ്ങൾ ആവർത്തിക്കില്ല. എന്നാൽ, ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാൽ നോക്കിയിരിക്കാൻ സാധിക്കില്ല. ചിലപ്പോൾ മിന്നലാക്രമണങ്ങൾ തുടർന്നും വന്നേക്കാം – രാജ്നാഥ്സിങ് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിൽ ആക്കിയാൽ മാത്രംപോരെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു. മസൂദ് അസഹറിനെ യുഎൻ പട്ടികയിലെ ഭീകരർക്കൊപ്പം ചേർക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത ചൈനയുടെ നടപടിയെയും രാജ്നാഥ് കുറ്റപ്പെടുത്തി. ആഭ്യന്തരകാര്യങ്ങളെ തുടർന്നാണു ചൈന ഇന്ത്യയെ പിന്തുണയ്ക്കാതിരുന്നത്. ഭാവിയിൽ അവർ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.