സുഹൃദ് രാജ്യമായ ചൈനയുള്‍പ്പെടെയുള്ളവരുടെ സമ്മർദ്ദങ്ങൾക്കും യുഎസും യുഎന്നും ഉയർത്തുന്ന കൂടുതൽ ഉപരോധ ഭീഷണികൾക്കുമിടെ, ഉത്തര കൊറിയ പുതിയ മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഉത്തര കൊറിയയുടെ സൈനിക വിഭാഗമായ ‘കൊറിയൻ പീപ്പിൾസ് ആർമി’യുടെ 85–ാം സ്ഥാപക ദിനമായ ഇന്ന് ഏതെങ്കിലും വിധത്തിലുള്ള സൈനിക ശക്തി പ്രകടനത്തിന് ഉത്തര കൊറിയ തുനിഞ്ഞുകൂടെന്നില്ലെന്നാണ് അയൽ രാജ്യമായ ദക്ഷിണ കൊറിയയുടെ അനുമാനം. പ്രത്യേകിച്ചും മേഖലയിൽ യുദ്ധസമാന അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ. ഇതോടെ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്. ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ഇന്ന് നടന്നേക്കാമെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ ‘യോൻഹാപ്’ റിപ്പോർട്ടു ചെയ്തു. അതേസമയം, അപകടകരമായ രീതിയിൽ എന്തെങ്കിലും നടപടിക്ക് ഉത്തര കൊറിയ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ അധികൃതർ വ്യക്തമാക്കി. അതിനിടെ, കഴിഞ്ഞ മാസം ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയ വോൻസനിൽ, സൈനിക സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടത്തിയതായി റിപ്പോർട്ടുണ്ട്. ഏകാധിപതി കിം ജോങ് ഉന്‍ പരേഡിനെ അഭിസംബോധന ചെയ്തതായാണ് വിവരം.
തങ്ങൾക്കെതിരായ സമ്മർദ്ദതന്ത്രങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഉത്തര കൊറിയൻ ഭരണകൂടം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉത്തര കൊറിയാ വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസിന് വ്യക്തമായ മുന്നറിയിപ്പും ഉത്തര കൊറിയ നൽകിക്കഴിഞ്ഞു. യുഎസിനെതിരെ ഒരു ആണവ യുദ്ധത്തിന് പോലുമുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് പ്യോങ്യാങ്ങിലെ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉത്തര കൊറിയൻ പ്രതിരോധമന്ത്രി വ്യക്തമാക്കിയതായാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ഏഷ്യാ–പസിഫിക്കിലേയും മറ്റു പ്രദേശങ്ങളിലെയും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് എല്ലാ തയാറെടുപ്പുകളും ഉത്തര കൊറിയ പൂർത്തിയാക്കിയതായും അവർ റിപ്പോർട്ടു ചെയ്യുന്നു. ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം യുഎസ് തുടർന്നാൽ അവരുടെ യുഎസ്എസ് കാള്‍ വിന്‍സണ്‍ പസഫിക്കിൽ മുക്കുമെന്നാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിലപാട്. അതേസമയം, ഉത്തര കൊറിയയ്ക്കെതിരെ ഒരു സൈനിക നടപടി പോലും യുഎസ് പരിഗണിക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പക്ഷം. യുദ്ധം സർവനാശം വരുത്തിവച്ചേക്കുമെന്നതിനാൽ, പോർവിളി തുടരുമ്പോഴും ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ചൈനയെ ഉപയോഗിച്ചുള്ള സമ്മർദ്ദ തന്ത്രവും യുഎസ് പയറ്റുന്നുണ്ട്.
അതിനിടെ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഇപ്പോഴും വഴങ്ങാതെ നിൽക്കുന്നതിനാൽ, സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ട്രംപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നേരത്തെ, ഉത്തര കൊറിയയുടെ സ്ഥാപക ഭരണാധികാരിയും ഇപ്പോഴത്തെ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുങ്ങിന്റെ 105–ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ മിസൈലുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം വഹിച്ചുള്ള സൈനിക പരേഡ് അരങ്ങേറിയിരുന്നു. പട്ടാള ബാൻഡുകളുടെ അകമ്പടിയോടെ നടന്ന മാർച്ചിൽ, യുഎസും മറ്റു രാജ്യങ്ങളും ഭയക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.