ക്രോസ് മാച്ച് - രഹസ്യാന്വേഷണത്തിനും നിയമപാലനത്തിനുമായി ബയോമെട്രിക് സ്കാനിങ് ഉപകരണങ്ങൾ നിർമിക്കുന്ന ഫ്ലോറിഡയിലെ കമ്പനി. യുഎസ് പ്രതിരോധ വകുപ്പ്, ആഭ്യന്തരസുരക്ഷാ വിഭാഗം, സംസ്ഥാന ഭരണകൂടങ്ങൾ എന്നിവ ക്രോസ് മാച്ചിന്റെ ഉപയോക്താക്കളാണ്. ഇന്ത്യയിൽ ആധാർ പദ്ധതിയുമായി ബന്ധപ്പെട്ടു ബയോമെട്രിക് ഉപകരണങ്ങൾ ആരംഭ ഘട്ടത്തിൽ നൽകിയത് ക്രോസ് മാച്ച് ആയിരുന്നു. 2011ൽ സർക്കാരിന്റെ അനുമതി ലഭിച്ചു. ഡൽഹി നോയിഡയിലുള്ള സ്മാർട് ഐഡി എന്ന സ്ഥാപനമായിരുന്നു ഇന്ത്യയിലെ പങ്കാളി.
2012ൽ ഫ്രാൻസിസ്കോ പാർട്നേഴ്സ് എന്ന യുഎസ് കമ്പനി ക്രോസ് മാച്ചിനെ ഏറ്റെടുത്തു. ഇസ്രയേലിലെ ആയുധവ്യാപാര കമ്പനിയായ എഎസ്ഒ ഫ്രാൻസിസ്കോയുടെ പങ്കാളിയാണ്. പെഗാസസ് എന്ന പേരിൽ മാൽവെയർ ഉപയോഗിച്ചു മെക്സികോയിലെ ഒരു മാധ്യമപ്രവർത്തകന്റെ ഐഫോൺ ഇവർ തകർത്തതു വാർത്തയായിരുന്നു.
രാജ്യാന്തര ടെലികോം കമ്പനികൾ തകർക്കുന്ന എസ്എസ്സെവൻ എന്ന കമ്പനിയുമായും ഫ്രാൻസിസ്കോയ്ക്കു ബന്ധമുണ്ട്. ഇന്റർനെറ്റിലൂടെ പ്രവഹിക്കുന്ന ഡേറ്റാ പാക്കറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ഡീപ്പ് പാക്കറ്റ് ഇൻസ്പെക്‌ഷൻ രീതിയും ഇവരുടെ ഭാഗമാണ്. ഈ സംവിധാനമാണു ചൈന സെൻസറിങ്ങിനായി ഉപയോഗിക്കുന്നത്.
അതു ലാദനെന്ന് ഉറപ്പിച്ചത് ക്രോസ് മാച്ച്
ക്രോസ് മാച്ച് യുഎസ് സൈന്യത്തിനായി വികസിപ്പിച്ചു നൽകിയ സീക്ക് 2 (സെക്യുവർ ഇലക്ട്രോണിക് എൻറോൾമെന്റ് കിറ്റ്) എന്ന ബയോമെട്രിക് ഉപകരണമുപയോഗിച്ചാണു ബിൻ ലാദനെ കുടുക്കിയതെന്നാണു സൂചന. ക്രോസ് മാച്ച് വാർത്താതാരമാകുന്നതും ഇതോടെയാണ്. 2011 മേയ് ഒന്നിനു പാക്കിസ്ഥാനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണു ബിൻ ലാദൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതു ലാദൻ തന്നെയെന്ന് ഉറപ്പു വരുത്താൻ ബയോമെട്രിക് വിവരശേഖരമാണ് ഉപയോഗിച്ചത്.
60,000 കൊടുംകുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങൾ സീക്കിൽ സൂക്ഷിച്ചിരുന്നതായാണു കണക്ക്. വിരലടയാളം രേഖപ്പെടുത്തിയതോടെ യുഎസിലെ സിഐഎ ആസ്ഥാനത്തേക്ക് ഉപഗ്രഹം വഴി ബന്ധിപ്പിക്കുകയും ലോകമെങ്ങമുള്ള ബയോമെട്രിക് വിവരശേഖരവുമായി ചേർത്തു പരിശോധിക്കുകയും ചെയ്തു. ഇത്തരമൊരു ബയോമെട്രിക് ഡേറ്റാബേസ് യുഎസ് സൂക്ഷിക്കുന്നുണ്ടെന്ന വിവരം ആദ്യം പുറത്തുവന്നതും ഇങ്ങനെയായിരുന്നു.