ചൈനയെ നിലയ്ക്കു നിർത്താൻ ഇന്ത്യയും അമേരിക്കയും ജപ്പാനും ചേർന്ന് കൂടുതൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വർഷവും നടക്കുന്ന മലബാർ നാവികാഭ്യാസം അടുത്ത ആഴ്ച തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്. അമേരിക്കയുടെ ജപ്പാന്റെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇന്ത്യയ്ക്കൊപ്പം നാവികാഭ്യസത്തിൽ പങ്കെടുക്കും.
നാവികാഭ്യാസം സംബന്ധിച്ച് മൂന്നു രാജ്യങ്ങളും തമ്മിൽ ധാരണയായി. അമേരിക്കയ്ക്കു പുറമെ ജപ്പാനും ഇന്ത്യയുടെ മലബാർ നാവികാഭ്യാസത്തിൽ ചേരുന്നതോടെ ചൈനയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ സാധിക്കും.
അടുത്തു തന്നെ നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ കൂടുതൽ ആയുധങ്ങളും യുദ്ധക്കപ്പലുകളും പങ്കെടുക്കും. മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എല്ലാം ചേരും. ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.
ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാൻ അന്തർവാഹിനികൾ ഉപയോഗിക്കുന്നതും നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.
ഇരുപത്തിയൊന്നാമത് മലബാർ നാവികാഭ്യാസം വിപുലമായി നടത്താൻ നേരത്തെ തന്നെ ഇന്ത്യയും അമേരിക്കയും ജപ്പാനും ധാരണയിൽ എത്തിയിരുന്നു. 15 യുദ്ധക്കപ്പലുകൾ, രണ്ട് മുങ്ങിക്കപ്പലുകൾ, നിരവധി പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ പങ്കെടുക്കും.