ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകര്‍ത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തില്‍ ചൈന നിര്‍മിച്ച മിസൈലുകള്‍ പരീക്ഷിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ വിക്ഷേപിച്ചതായാണ് അമേരിക്കന്‍ രഹസ്യാന്വേഷകരുടെ സ്ഥിരീകരണം. ദിവസങ്ങൾക്ക് മുൻപാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈല്‍ പൊട്ടിത്തെറിച്ചതെന്നും കരുതപ്പെടുന്നു.
ഡിഎന്‍ 3 എന്ന് വിളിക്കുന്ന മിസൈല്‍ ജൂലൈ 23നാണ് പരീക്ഷിച്ചതെന്നാണ് വിവരം. മംഗോളിയയിലെ ജിഗ്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം. മേഖലയിലെ നാട്ടുകാര്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇട്ട ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഈ പ്രദേശത്തിന് മുകളിലെ അന്തരീക്ഷത്തില്‍ വരരുതെന്ന് മറ്റു രാജ്യങ്ങള്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയതും നിരീക്ഷണം ശക്തമാക്കുന്നതിന് കാരണമായി.
പരീക്ഷണം വിജയമാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തില്‍ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബഹിരാകാശ മേഖലയിലെ നിയന്ത്രണത്തില്‍ അമേരിക്കക്കൊപ്പമെത്തുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന മാത്രമല്ല റഷ്യയും ബഹിരാകാശ യുദ്ധ തന്ത്രങ്ങളില്‍ അതിവേഗം മുന്നേറുന്നുണ്ടെന്ന് യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജോണ്‍ ഇ ഹൈറ്റന്‍ പറഞ്ഞു.