വാർത്താ ചാനലിന്റെ കാലാവസ്ഥാ റിപ്പോർട്ടിങ്ങിനിടെ സുന്ദരിയായ റിപ്പോർട്ടർ വായ്ക്കോട്ടയിട്ടു നിന്നാലെങ്ങനെയിരിക്കും. അതുലോകം മുഴുവൻ കണ്ടെന്നു തിരിച്ചറിയുമ്പോഴുള്ള അവരുടെ ചമ്മിയ മുഖം കാമറയിൽ തെളിയുന്നതുകാണാൻ കാത്തിരുന്നവർക്കു മുന്നിലാണ് ദീദി സൺ എന്ന റിപ്പോർട്ടർ വ്യത്യസ്തയായത്. പ്രൊഡക്ഷൻ ടീം അംഗത്തിനു പറ്റിയ ചെറിയൊരു കൈപ്പിഴയാണ് റിപ്പോർട്ടറുടെ ലൈവ് വായ്്ക്കോട്ട കാണാൻ പ്രേഷകർക്ക് അവസരമൊരുക്കിയത്.
മെട്രോളജിസ്റ്റായ റോസ്ജാൻസൺ സ്റ്റുഡിയോയ്ക്കുള്ളിൽ കാലാവസ്ഥാ റിപ്പോർട്ട് അപഗ്രഥിക്കുന്നതിനിടെയാണ് പൊടുന്നനെ സ്ക്രീനിൽ റിപ്പോർട്ടർ ദീദി വായ്ക്കോട്ടയിടുന്ന ദൃശ്യങ്ങളെത്തിയത്. ദീദി വല്ലാതെ തളർന്നിരിക്കുന്നു അല്ലേ എന്ന് ഒരു ചെറി ചിരിയോടെ ചോദിച്ചുകൊണ്ട് അദ്ദേഹം കാലാവസ്ഥാ റിപ്പോർട്ടിലേക്ക് തിരിച്ചു പോകുന്നു. ശേഷം കാൻസസിലെ കാലാവസ്ഥയെക്കുറിച്ച് ദീദിയോട് ചോദിക്കുന്നു. തനിക്കു പറ്റിയ അബദ്ധത്തെ തമാശയാക്കി പറഞ്ഞുകൊണ്ട് അവിടുത്തെ കാലാവസ്ഥയെക്കുറിച്ച് ദീതി മനോഹരമായി റിപ്പോർട്ട് ചെയ്യുന്നു.
ചാനലിന്റെ തത്സമയ സംപ്രേഷണത്തിൽ തത്സമയ വായ്ക്കോട്ടയുമായെത്തിയ റിപ്പോർട്ടറുടെ വിഡിയോ വൈറലായി. പക്ഷെ റിപ്പോർട്ടറിനെ കളിയാക്കുന്നതിനുപകരം അവരുടെ മനസ്സാന്നിധ്യത്തെയും നർമ്മബോധത്തെയും വാഴ്ത്തുകയാണ് ആളുകൾ. മെട്രോളജിസ്റ്റായ റോസ് ജാൻസണും ദീതി സണും ചാനലിന്റെ മുതൽക്കൂട്ടാണെന്നും അപ്രതീക്ഷിത സംഭവങ്ങളുണ്ടായിട്ടും ഒരു തമാശപോലെ ആസ്വദിച്ച് ഇരുവരും ജോലി ഭംഗിയായി പൂർത്തിയാക്കിയെന്നുമാണ് ആളുകൾ പറയുന്നത്.
തത്സമയ വാർത്ത അവതരിപ്പിക്കുമ്പോൾ കാമറ തന്നിലേക്കു തിരിച്ചു വന്നതറിയാതെ പേനകൊണ്ടു കളിച്ചുകൊണ്ടിരിക്കുന്ന ആസ്ട്രേലിയൻ വാർത്താവതാരകയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു.