ദോക്‌ലാമിലെ അതിര്‍ത്തി സംഘര്‍ഷ സാഹചര്യം മൂലമുണ്ടായ ശത്രുതയും വിശ്വാസ്യതാ നഷ്ടവും മറികടക്കാന്‍ ഒരുങ്ങി ഇന്ത്യയും ചൈനയും. അതിര്‍ത്തിയിലെ സമാധാനം അടക്കം ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റും ചര്‍ച്ച ചെയ്തു. ചൈനയിലെ ഷിയാമെനില്‍ ബ്രിക്സ് ഉച്ചകോടിക്കുശേഷമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും ചര്‍ച്ച നടത്തിയത്. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചു.
ദോക് ലാമില്‍ എഴുപത്തിമൂന്ന് ദിവസം ഇന്ത്യയുടെയും ചൈനയുടെയുടെയും സൈന്യം മുഖാമുഖം നിന്ന സംഘര്‍ഷ സാഹചര്യത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ചര്‍ച്ച നടത്തുന്നത്. ബ്രിക്സ് ഉച്ചകോടിക്ക് മുന്‍പ് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഏതാലും ദോക് ലാമിലുണ്ടായതുപോലെയുള്ള സാഹചര്യങ്ങള്‍ ഭാവിയുണ്ടാകരുതെന്ന് ഇരുനേതാക്കള്‍ക്കുമിടയില്‍ ധാരണയായി.
അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കാനും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവര്‍ തമ്മില്‍ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാനും ശ്രമിക്കും. ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീലതത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ടുപോകുമെന്ന് ഷി ജിന്‍ പിങ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വമുണ്ടാകുമെന്നും ചൈനീസ് പ്രസിഡന്‍റെ ചര്‍ച്ചയില്‍ പറഞ്ഞു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ശാന്തിയോടെയും സമാധാനത്തോടെയും മുന്നോട്ടുപോകുമെന്നും വിദേശകാര്യസെക്രട്ടറി എസ് ജയ്ശങ്കര്‍ പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതിനാല്‍ ഭീകരവാദം ഉഭയകക്ഷി ചര്‍ച്ചയില്‍ വന്നില്ല. മുപ്പത് മിനിറ്റ് നിശ്ചയിച്ച ചര്‍ച്ച ഒരുമണിക്കൂര്‍ നീണ്ടത് തന്നെ ഏറെ പ്രതീക്ഷനല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.