സോവിയറ്റ് റഷ്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സിഐഎ പൂച്ചയെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. പൂച്ചയുടെ ശരീരത്തിനുള്ളില്‍ പുറംതൊലിക്ക് തൊട്ടുള്ളിലായി മൈക്രോഫോണ്‍, ആന്റിന, ബാറ്ററി പാക്ക് എന്നിവ സര്‍ജറി വഴി പിടിപ്പിച്ച ശേഷമാണ് ചാരപ്രവൃത്തിക്കായി വിട്ടത്. അതായത് ശത്രുക്കളുടെ നീക്കങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുന്ന ഡിവൈസായി പ്രവര്‍ത്തിക്കാന്‍ ഈ പൂച്ചക്ക് കഴിയുമായിരുന്നു!
ഗവേഷണത്തെക്കുറിച്ച് രഹസ്യമായി സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകള്‍ നേരത്ത പുറത്തു വന്നിരുന്നു. അതിക്രൂരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഈ സംഭവം എന്നാല്‍ ലോകമെമ്പാടുമുള്ള ചാരപ്രവര്‍ത്തന വിദഗ്ധരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.
എന്നാൽ വിക്കിലീക്‌സ് ആണ് ഇക്കാര്യം ഇപ്പോള്‍ കുത്തിപ്പൊക്കി ട്വീറ്റ് ചെയ്തിരിക്കുന്നത്. 2001ല്‍ സിഐഎ വെളിവാക്കിയ ചാരരഹസ്യങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളതാണ് ഈ വാര്‍ത്തയും. 'പ്രോജക്റ്റ് അക്കൗസ്റ്റിക്ക് കിറ്റി' എന്നായിരുന്നു ഈ ഗവേഷണത്തിന്റെ പേര്. 1960കളില്‍ അഞ്ചു വര്‍ഷം നീണ്ടുനിന്ന ഈ പഠനത്തിനായി അന്ന് ചെലവഴിച്ചത് 13 ദശലക്ഷം ഡോളര്‍ ആയിരുന്നു.
പൂച്ചയുടെ വാല്‍ ആന്റിന പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. നട്ടെല്ലു നീളത്തില്‍ വാലില്‍ നിന്നും ഒരു വയര്‍ ചെവിയില്‍ വച്ചിരുന്ന മൈക്രോഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാറ്ററിയാകട്ടെ പൂച്ചയുടെ നെഞ്ചിന്‍കൂടിനുള്ളിലും.
സിഐഎ ഓഫീസര്‍ ആയിരുന്ന വിക്ടര്‍ മാര്‍ചെട്ടി ആണ് ഇത്തരത്തില്‍ നടന്ന ഓപ്പറേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വിശക്കുമ്പോള്‍ ജോലി ഉപേക്ഷിച്ച് പോയ്ക്കളയാതിരിക്കാന്‍ മറ്റൊരു വയറും പൂച്ചയുടെ ദേഹത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഈ ഗവേഷണം അത്ര പ്രാക്ടിക്കല്‍ ആയിരുന്നില്ല എന്നാണു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.