ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ദക്ഷിണകൊറിയയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി യുഎസ്. ഇതിന്റെ ഭാഗമായി ദക്ഷിണകൊറിയയ്ക്ക് കോടിക്കണക്കിനു ഡോളറിന്റെ സൈനിക ഉപകരണങ്ങൾ കൈമാറുന്നതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തത്വത്തിൽ അംഗീകാരം നൽകി.
കഴിഞ്ഞ ദിവസം ജപ്പാനു മുകളിലൂടെ മിസൈൽ പറത്തി ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തര നീക്കവുമായി യുഎസ് മുന്നിട്ടിറങ്ങുന്നത്. ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിന് ഉചിതമായ മറുപടിക്കുള്ള വിവിധ സാധ്യതകൾ പരിഗണിച്ചു വരികയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയ്ക്കെതിരെ യുഎസ് സൈനിക നടപടിക്കു മുതിർന്നേക്കുമെന്ന തരത്തിൽ ഇതിനു വ്യാഖ്യാനങ്ങൾ വരികയും ചെയ്തു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി ഫോണിൽ സംസാരിച്ച ട്രംപ്, മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്കതിരെ യോജിച്ചു നീങ്ങുന്ന കാര്യം ചർച്ച ചെയ്തു. ഉത്തരകൊറിയയ്ക്കെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങൾ കൂടുതൽ കർശനമാക്കാനും ഇരുവരും തീരുമാനിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദക്ഷിണകൊറിയയുടെ പ്രതിരോധ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കും. അതിനായി കോടിക്കണക്കിനു ഡോളർ ചെലവു വരുന്ന ആയുധങ്ങൾ യുഎസ് ദക്ഷിണകൊറിയയ്ക്കു നൽകും.
ഇതിനു പിന്നാലെ, കസാഖ്സ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവുമായും ട്രംപ് ഫോണിൽ സംസാരിച്ചു. യുഎസും കസാഖ്സ്ഥാനും തമ്മിലുള്ള 25 വർഷത്തെ സൗഹൃദത്തെക്കുറിച്ച് സംസാരിച്ച ഇരുവരും ട്രംപ് ഈയിടെ പ്രഖ്യാപിച്ച ദക്ഷിണേഷ്യൻ നയത്തെക്കുറിച്ചും ചർച്ച ചെയ്തു.