കടക്കെണിയിൽനിന്നു രക്ഷപ്പെടാൻ ചൈനയിൽ 59 വയസ്സുള്ള സ്ത്രീ പ്ലാസ്റ്റിക് സർജറിയിലൂടെ മുഖം മാറ്റ ശസ്ത്രക്രിയ നടത്തി. 37 ലക്ഷം ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കണമെന്ന് മധ്യ ചൈനയിലെ ഹുബേ പ്രവിശ്യയിലെ കോടതി ഉത്തരവിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ ഈ വർഷാദ്യം സൂ നജുവാൻ നാട്ടിൽനിന്നു മുങ്ങി.
ജൂലൈ ആദ്യം തെക്കൻചൈനയിലെ ഒരു നഗരത്തിൽ പൊലീസ് സ്ത്രീയെ കണ്ടെത്തിയെങ്കിലും മുഖം കണ്ട് അമ്പരന്നുപോയി: ‘അവർ മുപ്പതുകളിലുള്ള സ്ത്രീയായിരുന്നു. ഞങ്ങളുടെ കൈവശമുള്ള ഫോട്ടോകളുമായി ഒരു സാമ്യവുമില്ലായിരുന്നു’– പൊലീസ് പറഞ്ഞു.
മറ്റുള്ളവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ചായിരുന്നു ഒളിവിൽ സൂവിന്റെ ട്രെയിൻ യാത്രകൾ. ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണു മുഖംമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റ് ഉയർത്തുന്നതിന്റെ ഭാഗമായി, വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ കർശന നടപടികളാണു ചൈനീസ് അധികൃതർ സ്വീകരിച്ചുവരുന്നത്.