വാഷിങ്ടൻ ∙ പല്ലുതേക്കാത്തിന് യുഎസിൽ നാലുവയസുള്ള മകളെ അമ്മ ചവിട്ടിക്കൊന്നു. ഐറിസ് ഹെർനാണ്ടസ് റിവാസ് എന്ന ഇരുപതുകാരിയാണ് നാലുവയസുള്ള നോഹ്‍ലി അലക്സാണ്ട്ര മാർട്ടിസ് ഹെർനാണ്ടസ് എന്ന മകളെ ചവിട്ടികൊന്നത്. മേരിലാൻഡിലെ ഗെയ്തേർസ്ബർഗിലെ വീട്ടിൽ മകൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പൊലീസിനെ വിളിക്കുകയായിരുന്നു ഹെർനാണ്ടസ്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: കുളിമുറിയിലേക്ക് പോയ നോഹ്‍ലിയെ 15–20 മിനിറ്റ് കഴിഞ്ഞിട്ടും കാണാതായപ്പോൾ അമ്മ അന്വേഷിച്ചു ചെന്നു. അപ്പോൾ വീട്ടിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. എന്നാൽ, ഒരു മണിക്കൂറിനുശേഷമാണ് അമ്മ 911ലേക്ക് വിളിച്ചത്. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടെന്നും തലയ്ക്ക് ക്ഷതമേറ്റെന്നും കണ്ടെത്തി. തുടർന്ന് വാഷിങ്ടൺ ഡിസിയിൽ കുട്ടികൾക്കായുള്ള നാഷനൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു.
പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിൽ താന്‍ മകളുടെ വയറില്‍ ചവിട്ടിയതായി ഐറിസ് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി. ഇതോടെയാണ് നടുക്കുന്ന സംഭവം പുറത്തായത്.